World

ഋഷി സുനക് രാജിവെച്ചു; കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ചാൾസ് രാജാവ്

ലണ്ടൻ: യുകെ തിരഞ്ഞെടുപ്പിൽ വൻവിജയം കൈവരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ സന്ദർശിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായിട്ടാണ് അദ്ദേഹം ഭാര്യയ്‌ക്കൊപ്പം കൊട്ടാരത്തിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദ്ദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്ന് കെയ്‌ര്‍ സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാൾസ് രാജാവ് നിയമിച്ചു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ർ സ്റ്റാർമർ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്.

കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് കൈമാറി. തുടർന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു.

412 സീറ്റുകള്‍ പിടിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും കെയിര്‍ സ്റ്റാര്‍മറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.

‘ഇത് വളരെ പ്രയാസകരമായ ഒരു ദിവസമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവുംമികച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന ബഹുമതി ഞാന്‍ അവസാനിപ്പിക്കുകയാണ്’, സുനക് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

‘നിങ്ങളുടെ ദേഷ്യവും നിരാശയും ഞാന്‍ മനസ്സിലാക്കി, ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. അക്ഷീണമായി പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതെപോയ എല്ലാ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരകര്‍ക്കും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു’, സുനക് പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍വംശജനും ഹിന്ദുവുമെന്ന നേട്ടത്തോടെയാണ് സുനക് പടിയിറങ്ങിയത്. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയുണ്ടദ്ദേഹത്തിന്. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 365 സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ നേടിയിരുന്നു.

രാജ്യം മാറ്റത്തിനുവേണ്ടി വോട്ടുചെയ്‌തെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. മാറ്റത്തിനുവേണ്ടിയുള്ള ജോലി അടിയന്തരമായി, ഇന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആദ്യ അഭിസംബോധനയില്‍ ഋഷി സുനക്കിന്റെ നേട്ടങ്ങളെ കെയ്ര്‍ സ്റ്റാര്‍മര്‍ പരാമര്‍ശിച്ചു. അദ്യ ബ്രിട്ടീഷ് ഏഷ്യന്‍ പ്രധാനമന്ത്രിയാവാന്‍ സുനക്കിന് വേണ്ടിവന്ന പ്രയത്‌നത്തെ ആരും വിലകുറച്ചുകാണില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സുനക്കിന്റെ കഠിനാധ്വാനത്തേയും അര്‍പ്പണമനോഭാവത്തേയും സ്റ്റാര്‍മര്‍ പ്രകീര്‍ത്തിച്ചു.

മാറ്റത്തിനും സാമൂഹിക സേവനത്തിനുവേണ്ടിയുള്ള രാഷ്ട്രീയത്തിനും രാജ്യം വോട്ടുചെയ്തു. ജനങ്ങളുടെ ത്യാഗവും രാഷ്ട്രീയക്കാരില്‍നിന്ന് ലഭിക്കുന്ന സേവനവും തമ്മില്‍ അകലംകൂടുമ്പോള്‍ രാജ്യത്തിന്റെ ഹൃദയത്തില്‍ മടുപ്പുണ്ടാകുന്നു. പ്രതീക്ഷയും പ്രത്യാശയും നല്ലൊരു ഭാവിയെക്കുറിച്ചുള്ള വിശ്വാസവും നഷ്ടപ്പെടുന്നു. വിശ്വാസക്കുറവ് വാക്കുകള്‍ കൊണ്ടല്ല, പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ. ഓരോ വ്യക്തിയേയും തന്റെ സര്‍ക്കാര്‍ ആദരവോടെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.