Kozhikode

കെഎസ്ഇബി ഓഫിസ് തകർത്തത് ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിക്കുക മാത്രമാണ് ചെയ്തത് : അജ്‌മൽ

കെഎസ്ഇബിക്കാർ സ്വന്തമായാണ് ഓഫിസ് തല്ലിപൊളിച്ചത്, കെഎസ്ഇബി ഡ്രൈവർ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ തകർന്നു, അനിയന് മർദനമേറ്റു :അജ്മൽ

കോഴിക്കോട് : തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ച സംഭവത്തിൽ, ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ തെറ്റാണെന്ന് പ്രതി അജ്മൽ. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ പേരിൽ അജ്മലിനും സഹോദരനുമെതിരെ കേസെടുത്തിരുന്നു. വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാൽ മാത്രമേ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കൂ എന്നാണ് കെഎസ്ഇബി നിലപാട്.

അധികബില്ലിൽ പ്രതിഷേധിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഓഫീസ് ആക്രമിച്ചിട്ടില്ലെന്നും അജ്‌മൽ പറഞ്ഞു. അധികബില്ലിന്റെ പേരിൽ സംസാരം ഉണ്ടായി. തുടർന്ന് പ്രതിഷേധം എന്ന നിലയിൽ വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ ഒഴിക്കുകയാണ് ചെയ്തത്. കെഎസ്‌ഇബി ഉദ്യോഗസ്ഥർ പറയുന്ന ബാക്കി കാര്യങ്ങളെല്ലാം വ്യാജമാണ്. ഓഫീസ് ഉപകരണങ്ങളോ കമ്പ്യൂട്ടറോ തകർത്തിട്ടില്ല.

അവർ സ്വയം അതൊക്കെ ചെയ്തതാണ്. കെഎസ്‌ഇബി ഡ്രൈവറാണ് ഗ്ളാസ് പൊളിച്ചത്. അനുജന്റെ തലയ്ക്ക് അടിയേറ്റു. കെഎസ്‌ഇബി ഉദ്യോഗസ്ഥരാണ് ഞങ്ങളെ ആക്രമിച്ചത്. കമ്പ്യൂട്ടറിന്റെ മോണിറ്റർകൊണ്ട് അനുജനെ ആക്രമിച്ചു. കെഎസ്‌ഇബി ഓഫീസിൽ നടന്ന എല്ലാ കാര്യങ്ങളും ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്നു. ആ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവച്ചിരിക്കുകയാണ്. ആ ഫോൺ പുറത്തുവന്നാൽ സത്യം വെളിച്ചത്തുവരും. എന്നെയും അനുജനെയും മർദ്ദിക്കുന്ന എല്ലാ ദൃശ്യങ്ങളും ആ ഫോണിലുണ്ട്.

കെഎസ്‌ഇബിയും പൊലീസും ഒത്തുകളിച്ചുകൊണ്ട് ആ ഫോൺ ഹാജരാക്കാതിരിക്കുകയാണ്. ഫോൺ ഹാജരാക്കുന്നതിനായി മജിസ്ട്രേറ്റിന് അപേക്ഷ നൽകാൻ പോവുകയാണ്’- അജ്‌മൽ വ്യക്തമാക്കി.
തിരുവമ്പാടി കെഎസ്‌ഇബി സെക്ഷൻ ഓഫീസിലാണ് അതിക്രമം നടന്നത്. ബില്ലടയ്‌ക്കാത്തതിന് അജ്‌മലിന്റെ പിതാവ് റസാക്കിന്റെ പേരിലുള്ള കണക്‌ഷൻ റദ്ദാക്കിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച കെഎസ്‌ഇബി ഓഫീസിൽ എത്തിയ അജ്മൽ ഭീഷണി മുഴക്കുകയും ലൈൻമാൻ പ്രശാന്തിനെയും സഹായി അനന്തുവിനേയും കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് കേസ്.

Latest News