Kerala

കേദാരം ഷോപ്പിംഗ് കോംപ്ലക്‌സില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ‘ശുചിമുറി’ തുറന്ന് നല്‍കരുതെന്ന വിചിത്ര ഉത്തരവുമായി ട്രിഡ; കക്കൂസ് പൊട്ടിയൊലിച്ച് കടകളുടെ ഉള്ളിലേക്ക് കയറുന്ന മലിന ജലം നീക്കില്ലെന്ന് വാശി പിടിച്ച് ട്രിഡ, കടകള്‍ പൂട്ടേണ്ട അവസ്ഥയില്‍ കച്ചവടക്കാര്‍

കേശവദാസപുരം ജംക്ഷനിലെ പ്രധാന വാണിജ്യ കേന്ദ്രമായ കേദാരം ഷോപ്പിംഗ് കോംപ്ലക്‌സില്‍ കേട്ടുകള്‍വിയില്ലാത്ത ഒരു പുതിയ ഉത്തരവിറിക്കി കടയുടമകളെ വെട്ടിലാക്കി തിരുവനന്തപുരം ഡെവലപ്മെന്റ് അതോറിറ്റിയെന്ന ട്രിഡ. കേദാരം ഷോപ്പിംഗ് കോപ്ലക്‌സില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തുന്ന ഉപഭോക്താക്കളെ അവിടുത്തെ ശുചിമുറികളില്‍ കയറ്റരുതെന്ന് ഉത്തരവാണ് ട്രിഡ ഇറക്കിയിരിക്കുന്നത്. നാല് നിലയില്‍ പ്രവര്‍ത്തിക്കുന്ന ട്രിഡയുടെ ഷോപ്പിംഗ് കോപ്ലക്‌സില്‍ എട്ട് ശുചിമുറികളാണ് പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയിലെ ശുചിമുറി പൊട്ടിയൊലിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയ കടയുടമകളോട് പൊതുജനങ്ങളെ ഇതിനകത്ത് പ്രവേശിപ്പിക്കരുതെന്ന ചട്ടമാണ് ട്രിഡ കെട്ടിയിരിക്കുന്നത്. മുഴുവന്‍ ശുചിമുറികളിലെയും മാലിന്യം അടഞ്ഞ് ഡ്രൈയിനേജ് പൊട്ടിയൊലിക്കുന്നത് ശരിയാക്കാതെയാണ് പുതിയ ഉത്തരവ് ട്രിഡ കൊണ്ടുവന്നിരിക്കുന്നത്. കേദാരം കോംപ്ലക്‌സില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ശുചിമുറി സൗകര്യം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായിട്ടും കാടന്‍ ഉത്തരവുമായി ട്രിഡ മുന്നോട്ട് പോവുകയാണ്. കേദാരം ഷോപ്പ് ഓണേഴ്‌സ് അസോസിയേഷനു നല്‍കിയ കത്തിലാണ് ഈ വിചിത്ര ന്യായം ഉത്തരവായി ട്രിഡ പുറപ്പെടുവിച്ചിരിക്കുന്നത്.

 

ട്രിഡയുടെ ഉത്തരവ്, കേദാരം കോംപ്ലക്സിലെ കോമണ്‍ ടോയ്ലെറ്റുകള്‍ നിലവില്‍ ട്രിഡ് അറ്റകുറ്റപണികള്‍ നടത്തി വൃത്തിയാക്കിയിട്ടുണ്ട്. ടോയിലറ്റ് കോംപ്ലക്സിലെ ഷോപ്പ് ഓണേഴ്സ്. സ്റ്റാഫുകള്‍ക്ക് മാത്രം ഉപയോഗിക്കുന്ന രീതിയില്‍ കേദാരം ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ അതിനുവേണ്ടിയുളള ക്രമീകരണം നടത്തുന്നതിന് ട്രിഡ അനുമതി നല്‍കുന്നു കേദാരം ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ സ്വന്തം നിലയ്ക്ക് ഈ ടോയ്‌ലറ്റുകള്‍ പൂട്ടി മേല്‍ നിര്‍ദ്ദേശിച്ച ഉപഭോക്താക്കള്‍ക്ക് മാത്രം പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഉപയോഗിക്കേണ്ടതാണെന്ന് അറിയിക്കുന്നു. ഇതാണ് കേദാരം ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിക്ക്, ട്രിഡ സെക്രട്ടറിയുടെ അനുമതിയോടെ ചീഫ് എന്‍ജിനീയര്‍ ഒപ്പിട്ട് കൊടുത്ത ഉത്തരവ്.

ട്രിഡ പറയുന്നതനുസരിച്ച് ഈ കത്ത് അസോസിയേഷന് ലഭിച്ചത് 2024 മാര്‍ച്ച് ഒന്നിനാണ്. കടയുടമകള്‍ മുന്‍പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31ന് മുന്‍പ് എല്ലാ ശുചിമുറികളുടെയും അറ്റകുറ്റപണികള്‍ ട്രിഡ നടത്തിയെന്നാണ്. എട്ട് ശുചിമുറികളുടെയും പണികള്‍ പൂര്‍ത്തീകരിച്ചതിനുശേഷണാണ് ഈ ഉത്തരവ് നല്‍കിയതെന്നാണ്. എന്നാല്‍ മാര്‍ച്ച് ഒന്നിന് ശുചിമുറികളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചില്ലെന്നാണ് കടയുടമകളും അസോസിയേഷനും പറയുന്നത്. അതുമാത്രമല്ല പെയിന്റടിച്ച് ഗ്രില്‍ മാത്രം വെച്ചിട്ടുള്ള തട്ടിക്കൂട്ട് പണികളാണ് ട്രിഡ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ചതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. പ്രധാന പ്രശ്‌നമായ മാലിന്യ നീക്കമൊന്നും ട്രിഡ നടത്തിയിട്ടില്ല, ചെറിയ ബ്ലോക്കുകള്‍ മാത്രമാണ് വ്യത്തിയാക്കിയതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ജൂണ്‍ അവസാനത്തോടെ പഴയ പ്രശ്‌നങ്ങള്‍ വീണ്ടും വന്നതോടെ ട്രിഡയെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ വീണ്ടും മാര്‍ച്ച് മാസത്തിലെ പഴയ ഉത്തരവുമായി എത്തിയെന്നും അസോസിയേഷന്‍ വ്യക്തമാക്കി. സൂചന കത്ത് പ്രകാരം കേദാരം കോപ്ലക്സിലെ ഡ്രെയിനേജ് ലൈന്‍/സെപ്റ്റിക് ടാങ്ക്’ പരിപാലനം അസോസിയേഷന്‍ നേരിട്ട് നടത്തണം എന്ന് (ട്രിഡ അറിയിപ്പ് നല്‍കിയിരുന്നു. കേദാരം കോംപ്ലക്സിലെ ഡ്രെയിനേജ് ബ്ലോക്ക് ആകുകയും. (ഗ്രൗണ്ട് ഫ്‌ളോറിലെ ക്ലോസെറ്റില്‍ സെറ്റില്‍ വാട്ടര്‍ ഓവര്‍ഫ്‌ളോ ആയി ഗ്രൗണ്ട് ഫ്‌ളോറിലെ കട്ടവടക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അടിയന്തിരമായി അസോസിയേഷന്‍ ഇത് പരിഹരിക്കേണ്ടതാണ് എന്ന് അറിയിച്ച് വീണ്ടും ട്രിഡ കത്ത് തരുകയാണ് ചെയ്തത്. വാടകയ്‌ക്കൊപ്പം 10% മെയിന്റനന്‍സ് ഫീസും നല്‍കുന്നതുകൊണ്ട് അതു ചെയ്യാന്‍ കഴിയില്ലെന്ന് കേദാരം ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ ട്രിഡയോട് പറഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടന്നതോടെ കേദാരം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഡ്രെയിനേജ് ബ്ലോക്ക്/ സെപ്റ്റിക് ടാങ്ക് അറ്റകുറ്റപണി സംബന്ധിച്ച് ട്രിഡ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോംപ്ലക്സിലെ ബാത്ത്‌റൂമുകളുടെ അലക്ഷ്യമായ ദുരുപയോഗം കാരണം (ക്ലോസെറ്റില്‍ പ്ലാസ്റ്റിക് കുപ്പി. തുണി. സാനിറ്ററി പാഡ്സ്, ഫുഡ് വേസ്റ്റ്, സിഗരറ്റ്) എന്നിവ നിക്ഷേപിക്കുന്നതിനാല്‍ സെപ്റ്റിക് ടാങ്ക് നിറയുകയും, നിരന്തരം ഡ്രെയിനേജ് ലൈന്‍ ബ്ലോക്ക് ആകുന്നതിനാലും ഈ അറ്റകുറ്റപണികള്‍ ഇനി മുതല്‍ കേദാരം ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ സ്വന്തം ചിലവില്‍ നിര്‍വഹിക്കേണ്ടതാണെന്ന് തീരുമാനിച്ചെന്ന് കാണിച്ചുള്ള ഉത്തരവ് വീണ്ടും ചീഫ് എന്‍ജിനീയര്‍ പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഈ യോഗത്തില്‍ ട്രിഡ തന്നെ പണികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് അസോസിയേഷന്‍ പറഞ്ഞത്. നിലവില്‍ കടയുടമകള്‍ വാടകയ്ക്കൊപ്പം 10% മെയിന്റനന്‍സ് ഫീസും അധികമായി നല്‍കിയിട്ടും ഷോപ്പിംഗ് കോംപ്ലക്സ് നിയന്ത്രിക്കുന്ന ട്രിഡ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാണ്. അതേസമയം, ഇപ്പോള്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയാണെന്ന് ട്രിഡയുടെ ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബജറ്റ് പരിമിതികള്‍ കാരണം ഉടനടി അറ്റകുറ്റപ്പണികള്‍ സാധ്യമല്ലെങ്കിലും, പ്രശ്‌നം മുഴന്‍ പരിഹരിച്ച് പുതിയ സംവിധാനം ഒരുക്കുമെന്ന് ട്രിഡ അറിയിച്ചു.

Trida tells association not to allow public in toilets at Kedaram shopping complex