India

ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ശിവസേന ഷിൻഡെ വിഭാഗം നേതാവിന് ജാമ്യം

മുംബൈ: അമിത വേ​ഗത്തിലെത്തിയ ബിഎംഡബ്ല്യു കാ‍ർ ബൈക്കിൽ ഇടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷാക്ക് ജാമ്യം. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്.

പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.

ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ഭർത്താവ് പ്രദീപിനൊപ്പം യാത്രചെയ്ത കാവേരി നഖ്‌വ (45) ആണ് മരിച്ചത്. കാർ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാവേരി നഖ്‌വ റോഡിൽ തെറിച്ച് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിഹി‍ർ ഷാ മ​ദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാറിൽ നിന്ന് മദ്യപിച്ച് മടങ്ങുകയായിരുന്നു മിഹിർ ഷാ. അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. നമ്പ‍ർ പ്ലേറ്റുകളിലൊന്ന് പറിച്ചെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഷിൻഡെ വിഭാ​ഗത്തിന്റെ സ്റ്റിക്ക‍ർ മാറ്റാനും ശ്രമം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കാർ തിരിച്ചറിയുകയായിരുന്നു.

സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.