Kerala

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പൂര്‍ണമായും റീ അസംബിള്‍ ചെയ്തത്; രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ

കല്‍പ്പറ്റ: ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് വ്യാജനെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. വണ്ടി പൂര്‍ണമായ് റീ അസംബിള്‍ ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ വണ്ടിയുടെ രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കാന്‍ മലപ്പുറം ആര്‍ടിഒയ്ക്ക് വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ശുപാര്‍ശ ചെയ്തു.

വണ്ടിയുടെ ആദ്യ രജിസ്‌ട്രേഷന്‍ പഞ്ചാബിലാണെന്നും പിന്നീട് 2017ല്‍ മലപ്പുറത്ത് റീ റജിസ്റ്റര്‍ ചെയ്തതായുമാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. അതേ സമയം, ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം രൂപമാറ്റം വരുത്താന്‍ ഉപയോഗിച്ച ടയറുകള്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തിരുന്നു. ചട്ട വിരുദ്ധമായി വാഹനങ്ങളില്‍ രൂപവ്യത്യാസം വരുത്തുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി സ്വമേഥായ എടുത്ത കേസ് നാളെ വീണ്ടും പരിഗണിക്കും.

ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ എന്‍ഫോഴ്‌സസ്‌മെന്റ് ആര്‍ടിഒ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില്‍ ലൈസന്‍സ് ഇല്ലെന്ന് ആ ര്‍ടിഒ വ്യക്തമാക്കുകയായിരുന്നു. വയനാട് ആര്‍ടിഒക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ ആകാശ് തില്ലങ്കേരി നടത്തിയ യാത്രക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. വാഹനത്തിന്റെ ഉടമ മലപ്പുറം സ്വദേശി സുലൈമാനെതിരെ യാണ് കേസെടുത്തത്. ഇയാള്‍ക്ക് 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.