Kerala

ജോയിക്കായുളള തിരച്ചില്‍ പുലര്‍ച്ചെ ആറിന് വീണ്ടും ആരംഭിക്കും; എന്‍ഡിആര്‍എഫ് ടീമും ഡ്രാക്കോ റോബോട്ടും സജ്ജം

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലില്‍ ഇറങ്ങിയുള്ള തിരച്ചില്‍ രാവിലെ ആറ് മണിക്ക് തുടരും. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചു. ജില്ലാ കളക്ടറും മേയറും എന്‍ഡിആര്‍എഫ് സംഘവും നടത്തിയ ചര്‍ച്ചയക്ക് ശേഷമായിരുന്നു തീരുമാനം. സുരക്ഷ കൂടെ പരിഗണിച്ചാണ് തിരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ മാന്‍ഹോള്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നിലവില്‍ അവസാനിപ്പിക്കുകയാണ്.

എന്‍ഡിആര്‍എഫ് ടീം, സ്‌കൂബ ടീം, ജെന്‍ റോബോട്ടിക്‌സ് ടീമിന്റെ റോബോട്ടുകള്‍ എന്നിവര്‍ ചേര്‍ന്നാണ് രാവിലെ ജോയിക്കായി തിരച്ചില്‍ നടത്തുക. മൂന്നാം പ്ലാറ്റ്‌ഫോമിലെ മാന്‍ഹോള്‍ വഴി തിരച്ചില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒന്നാം പ്ലാറ്റ്‌ഫോമം വഴി ടണലിലേക്ക് ഇറങ്ങി തിരച്ചില്‍ നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള മാലിന്യം നീക്കം രാത്രി വൈകിയും തുടരുന്നുണ്ട്.

റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നുള്ളത് കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ട്രെയിന്‍ സര്‍വീസുകള്‍ എത്തുന്നതിനാല്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ അടക്കം ഒരു പ്രവര്‍ത്തനവും പാടില്ലെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. അതിനാല്‍ പുലര്‍ച്ചെ ആറ് മണിക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.