Kerala

‘വെറുതേ ഒരു ഭാര്യ അല്ല’ വിമര്‍ശനങ്ങള്‍ക്ക് കലക്കന്‍ മറുപടി നല്‍കി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്; പോസ്റ്റ് ഏറ്റെടുത്ത് സിപിഎം പ്രവര്‍ത്തകര്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രെയില്‍ റണ്‍ ഭാഗമായി എത്തിയ കപ്പലിനെ സ്വീകരിച്ച ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സമൂഹ മാധ്യമ പ്രചരാണങ്ങള്‍ക്കെതിരെ ദിവ്യ എസ്.അയ്യറുടെ മറുപടി. ‘വെറുതേ ഒരു ഭാര്യ അല്ല’ എന്ന വാചകത്തോടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരീനാഥനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ദിവ്യ പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെക്കുറിച്ചും ദിവ്യ എസ്. അയ്യര്‍ നടത്തിയ പ്രസംഗത്തില്‍ വിഴിഞ്ഞം തുറമുഖം കൊണ്ടു വന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചത്. വിദ്യയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം കമന്റുകളാണ് വരുന്നത്.

പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞുവെന്നായിരുന്നു ഉദ്ഘാടന വേദിയില്‍ ദിവ്യയുടെ പരാമര്‍ശം. വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന വേളയില്‍, ഇത് കേരള ജനതയുടെ വിജയമാണെന്ന് മുഖ്യമന്ത്രി ഇവിടെ കുറിക്കുന്നുണ്ട്. വന്‍കിട പദ്ധതികളെല്ലാം കടലാസില്‍ ഒതുങ്ങിയ കാലം കേരളത്തിലെ ജനങ്ങള്‍ മറന്നു. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും മാര്‍ഗനിര്‍ദേശവും നമുക്ക് അസാധ്യമെന്നു തോന്നുന്ന നിരവധി ബൃഹത് പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിന് ഉദാഹരണമാണ്. ഇന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകത്തിന് മുന്നില്‍ അതിന്റെ വാതിലുകള്‍ തുറന്നിടുമ്പോള്‍ നമുക്കോരോരുത്തര്‍ക്കും കരുത്തും കരുതലും ആയി മുഖ്യമന്ത്രി നില്‍ക്കുന്നുവെന്നും ദിവ്യ പറഞ്ഞു. ഈ വിഷയത്തില്‍ ദിവ്യയെ വിമര്‍ശിച്ചത് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.സരിനായിരുന്നു. മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ മുന്‍പും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവരോട് ചോദിച്ചാല്‍ കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍ പറയുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രായവും പരിചയവും ഇല്ലാത്തതു കൊണ്ടാണ് ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നതെന്നും കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സരിന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലും ദിവ്യയെക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് വന്നത്. ചേട്ടാ.. ഭാര്യയോട് ഉമ്മന്‍ചാണ്ടി വിഴിഞ്ഞത്തിനു വേണ്ടി കഷ്ടപെട്ടത് ഒന്ന് പറഞ്ഞു കൊടുക്കണെ, വീട്ടിലുള്ളവര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്താണ് പിണറായിസം, നിങ്ങളുടെ അഭിപ്രായം ഭാര്യയുടെ അഭിപ്രായം തന്നെയാണോ?, തുടങ്ങി ഇനി പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരെയും നോക്കണ്ട എന്നുവരെയാണ് കമന്റുകള്‍ ശബരിനാഥന് വരുന്നത്. എന്നാല്‍ വിഴിഞ്ഞം വിഷയത്തില്‍ ദിവ് എസ് അയ്യരെ വിമര്‍ശിക്കുന്നനവര്‍ക്കെതികെ സിപിഎം പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. എന്ത് ഗതികേട് ആണ് എന്ന് നോക്കിക്കേ, ഒരു കളക്ടറിന്റെ അവസ്ഥ ഇതാണ് എങ്കില്‍ കോട്ടയം കുഞ്ഞച്ചന്മാര്‍ നയിക്കുന്ന കോണ്‍ഗ്രസ് വെട്ടുക്കിളി കൂട്ടത്തിന്റെ ആക്രമണം നേരിടുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ദിവ്യ ഇന്നിട്ട ഇന്‍സ്റ്റാഗ്രം പോസ്റ്റിലെ ഒരു കമന്റ്.