India

നീറ്റ്; എല്ലാ വിദ്യാർഥികളെയും ബാധിച്ചെങ്കിൽ മാത്രം പുന:പരീക്ഷ: സുപ്രിംകോടതി

പരീക്ഷയുടെ മുഴുവന്‍ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ, അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ് യുജി) പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം തുടരുന്നതിനിടെയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം.

നീറ്റ് യുജി കേസിലെ വിധിക്കു സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കുട്ടികള്‍ കേസിന്റെ തീര്‍പ്പിനു കാത്തിരിക്കുകയാണെന്ന്, വാദം തുടങ്ങും മുമ്പ് ബെഞ്ച് പറഞ്ഞു. മുഴുവന്‍ പരീക്ഷയെയും ചോദ്യച്ചോര്‍ച്ച ബാധിച്ചോയെന്ന്, പുനപ്പരീക്ഷ ആവശ്യപ്പെട്ട ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞു. അത്തരത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂവെന്ന് കോടതി വ്യക്തമാക്കി.

ക്രമക്കേട് ആരോപണത്തില്‍ സിബിഐ അന്വേഷണം തുടരുകയാണ്. സിബിഐ അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതു പുറത്തുവിടാനാവില്ലെന്ന് കോടതി പറഞ്ഞു.

നീറ്റില്‍ ക്രമക്കേടു നടന്നെന്നും പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടും ഏതാനും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹര്‍ജികളും പരിഗണിക്കുന്നുണ്ട്.