Sports

മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകൻ

ന്യൂഡൽഹി: സ്പാനിഷ് പരിശീലകന്‍ മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനാകും. അഖിലേന്ത്യാ ഫെഡറേഷന്‍ യോഗത്തിലാണ് മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. നിലവിൽ എഫ്സി ഗോവയുടെ പരിശീലകനാണ് മനോലോ മാർക്കസ്.

ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് മാർക്കസിന്റെ നിയമനം. നേരത്തെ ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായിരുന്നു മാർക്കസ്. ഐഎസ്എല്ലില്‍ എഫ് സി ഗോവയെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ മാര്‍ക്വേസ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനുമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ്എല്ലിലെ പരിശീലകരായ അന്റോണിയോ ലോപസ് ഹബാസിന്റേയും മോഹൻ ബഗാൻ പരിശീലകനായ സഞ്‌ജോയ് സെന്നിന്റേയും വെല്ലുവിളി മറികടന്നാണ് മാർക്വേസ് ഇന്ത്യൻ പരിശീലകനാകുന്നത്. വരുന്ന ഐഎസ്എല്ലിൽ ഗോവ പരിശീലകനായി തുടരുന്ന മാർക്വേസ് അവസാന രണ്ട് വർഷങ്ങളിൽ ഇന്ത്യയുടെ മുഴുവൻ സമയ പരിശീലകനാകുമെന്നാണ് സൂചന.

2021-22 സീസണിൽ ഹൈദരാബാദ് എഫ്.സിയെ കിരീടത്തിലെത്തിച്ചിരുന്നു. അടുത്ത രണ്ട് സീസണുകളിൽ ടീമിനെ പ്ലേ ഓഫിലുമെത്തിച്ചു. കഴിഞ്ഞ സീസണില്‍ ഗോവ പരിശീലകനായ മാര്‍ക്വേസ് ടീമിനെ മൂന്നാം സ്ഥാനത്തും എത്തിച്ചിരുന്നു.

വലിയ പരിശീലകര്‍ക്ക് പിന്നാലെ പോവാതെ മികച്ച റിസല്‍ട്ട് ഉണ്ടാക്കുന്ന പരിശീലകനെയാണ് ഫെഡറേഷന്‍ നോക്കിയതെന്നും അതിനാലാണ് മാര്‍ക്വേസിനെ നിയമിച്ചതെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബേ പറഞ്ഞു.

ഒക്ടോബറിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റാകും മാർക്വേസിന് കീഴിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ ചാമ്പ്യൻഷിപ്പ്.