India

ബിജെപി എം.എൽ.എയെ കൊലപ്പെടുത്തിയ കേസ്; അഫ്‌സൽ അൻസാരിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കൊലക്കേസില്‍ സമാജ്‌വാദി പാര്‍ട്ടി എം.പി അഫ്‌സല്‍ അന്‍സാരിക്ക് തടവുശിക്ഷ വിധിച്ച ഗാസിപുര്‍ പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കി അലഹാബാദ് ഹൈക്കോടതി. ബി.ജെ.പി എം.എല്‍.എയായിരുന്ന കൃഷ്ണാനന്ദ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അന്‍സാരിക്ക് നാലുവര്‍ഷം തടവ് വിധിച്ചത്.

2005-ലാണ് കൃഷ്ണാനന്ദ് റായ് കൊല്ലപ്പെടുന്നത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരും അന്‍സാരിയുടെ ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണാനന്ദ് റായിയുടെ മകനും സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി തള്ളുകയായിരുന്നു.

എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന ഗാസിപുറിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചിരുന്നത്. ശിക്ഷയ്‌ക്കെതിരേ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി ലഭിച്ചതോടെ അന്‍സാരിക്ക് പാര്‍ലമെന്റ് അംഗമായി തുടരാം. ഗാസിപുര്‍ കോടതിയുടെ ശിക്ഷ, ഹൈക്കോടതി ശരിവെക്കുകയായിരുന്നെങ്കില്‍ അന്‍സാരിക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്‌സഭാംഗത്വം രാജിവെക്കേണ്ടി വരുമായിരുന്നു. മാത്രമല്ല, അടുത്ത ആറുകൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യതയും നേരിടേണ്ടിവരുമായിരുന്നു.

2023 ജൂലൈ 24ന് ഹൈക്കോടതി അഫ്‌സൽ അൻസാരിക്ക് ജാമ്യം അനുവദിച്ചെങ്കിലും ശിക്ഷ സ്റ്റേ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ജയിൽമോചിതനായെങ്കിലും അൻസാരിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടിരുന്നില്ല. തുടർന്ന് അദ്ദേഹം സുപ്രിംകോടതിയിൽ അപ്പീൽ നൽകി. സുപ്രിംകോടതി ശിക്ഷ സ്‌റ്റേ ചെയ്തതോടെ പാർലമെന്റ് അംഗത്വം തിരിച്ചുകിട്ടി.

അപ്പീൽ പരിഗണിക്കുന്നത് വേഗത്തിലാണ് സുപ്രിംകോടതി ഹൈക്കോടതിക്ക് നിർദേശം നൽകിയിരുന്നു. അഫ്‌സൽ അൻസാരിയുടെ സഹോദരൻ മുഖ്താർ അൻസാരി ഈ വർഷം ആദ്യത്തിൽ ജയിലിൽ മരണപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുടെ ടിക്കറ്റില്‍ മത്സരിച്ചാണ് അന്‍സാരി വിജയിച്ചത്. ബി.ജെ.പിയുടെ പരസ് നാഥ് റായ്, ബി.എസ്.പിയുടെ ഉമേഷ് കുമാര്‍ സിങ് എന്നിവരായിരുന്നു എതിരാളികള്‍.