Kerala

മുണ്ടക്കൈ ദുരന്തം: റഡാർ സിഗ്നൽ ലഭിച്ച പ്രദേശത്ത് ഒന്നും കണ്ടെത്തിയില്ല; രാത്രിയും തിരച്ചിൽ തുടരും

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍. ഫ്ലഡ് ലൈറ്റ് എത്തിച്ച് പരിശോധന നടത്തും എന്നാണ് ഉദ്യേഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. ശക്തമായ സിഗ്നല്‍ ലഭിച്ച സാഹചര്യത്തിലാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്.

ജീവന്റെ സിഗ്നൽ ലഭിച്ച സ്ഥലത്ത് നടന്ന ഒരു മണിക്കൂറോളം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സി​ഗ്നൽ ലഭിച്ചതിന്റെ 50 ച.മീ പരിധിയി‌ലാണ് മണ്ണുമാറ്റി പരിശോധന നടത്തിയത്. ഒന്നും കണ്ടെത്താനാവാതെ വന്നതോടെ ഈ ഭാ​ഗത്തെ പരിശോധന ആദ്യം താൽക്കാലികമായി നിർത്തി.

തുടർന്ന്, തൊട്ടടുത്ത മറ്റൊരിടത്താണ് ആളുകളുണ്ടായിരുന്നതെ‌ന്ന് പ്രദേശവാസികൾ പറഞ്ഞതനുസരിച്ച് ഇവിടെയുള്ള ഒരു കലുങ്കിന്റെ സമീപവും പരിശോധന നടത്തി. കലുങ്ക് അടഞ്ഞുനിന്നിരുന്ന മണ്ണും ചെളിയും മാറ്റിയാണ് സന്നദ്ധ സംഘടനാ പ്രവർത്തകർ പരിശോധന നടത്തിയത്. എന്നാൽ ഇവിടെയും ഒന്നും കണ്ടെത്താനായില്ല.

ഇതോടെ, ഇന്നത്തെ പരിശോധന അവസാനിപ്പിച്ചതായി അറിയിച്ച് ഉദ്യോ​ഗസ്ഥൻ മടങ്ങിയെങ്കിലും ഒരു ഫോൺകോൾ വന്നതിനു പിന്നാലെ തീരുമാനം മാറ്റി ഇവിടേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു. റഡാർ പരിശോധനയും തിരച്ചിലും തുടരാനാണ് നിലവിലെ തീരുമാനം. കലക്ടറിൽ നിന്ന് നിർദേശം ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്.

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഇനിയും 206 പേരെയാണ് കണ്ടെത്താനുള്ളത്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.