Kerala

ദുരന്തമേഖലയിൽ അനുവാദമില്ലാതെ പ്രവേശനമില്ല; രാത്രികളിൽ പൊലീസ് പട്രോളിങ്ങ്, അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടി

കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിൻ്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും.

ഇവിടങ്ങളിലെ വീടുകളിലൊ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിൻ്റെ പേരിലോ അല്ലാതയോ പൊലീസിൻ്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ ഒരു ഫയർഫോഴ്സ് ടീമും ചൂരൽ മലയിൽ തുടരും. ബെയ്ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകും.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി ഉയ‍ര്‍ന്നു. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടും. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും. സർവ്വമത പ്രാർത്ഥനയോടെയായിരിക്കും സംസ്കാരം നടത്തുക.