India

‘ബിജെപിയുടേത് അധികാര ജിഹാദ്, അമിത് ഷാ അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിന്‍ഗാമി’: ഉദ്ധവ് താക്കറേ

മുംബൈ: ബി.ജെ.പി. നടത്തുന്നത് ‘അധികാര ജിഹാദ്’ ആണെന്ന് ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം) തലവന്‍ ഉദ്ധവ് താക്കറേ. പാനിപ്പത്ത് യുദ്ധത്തില്‍ മറാത്ത സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ അഫ്ഗാന്‍ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിന്‍ഗാമിയാണ് അമിത് ഷായെന്നും ഉദ്ധവ് താക്കറെ പൂനെയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

നവാസ് ഷരീഫിന്റെ പിറന്നാള്‍ കേക്ക് കഴിക്കാന്‍ പോയവരാണ് ഞങ്ങളെ ഹിന്ദുത്വം പഠിപ്പിക്കുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഉദ്ധവ് താക്കറെ ‘ഔറംഗ്‌സേബ് ഫാന്‍ ക്ലബ്’ നേതാവാണെന്ന് കഴിഞ്ഞദിവസം അമിത് ഷാ കടന്നാക്രമിച്ചിരുന്നു. മുംബൈ 26/11 ഭീകരാക്രമണകേസിലെ കുറ്റവാളി അജ്മല്‍ കസബിന് ബിരിയാണി നല്‍കിയവരുമായാണ് താക്കറെ സഖ്യമുണ്ടാക്കിയതെന്നും അമിത്ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് താക്കറെയുടെ പ്രതികരണം.

‘ഞങ്ങളുടെ ഹിന്ദുത്വം എന്താണെന്ന് ബോധ്യപ്പെട്ടതോടെ മുസ്ലിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ബിജെപിയെ സംബന്ധിച്ച് ഞങ്ങള്‍ ഔറംഗ്‌സേബ് ഫാന്‍ ക്ലബാണ്. എങ്കില്‍ നിങ്ങള്‍ അധികാര ജിഹാദാണ് നടത്തികൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുന്നതാണ് നിങ്ങളുടെ അധികാര ജിഹാദ്. അഹമ്മദ് ഷാ അബ്ദാലിയും ഒരു ഷാ ആയിരുന്നു. അതുപോലെ അമിത് ഷായും.’ താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്ദേ സര്‍ക്കാരിനെതിരേയും ഉദ്ധവ് ആഞ്ഞടിച്ചു. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതാണ് ‘മുഖ്യമന്ത്രി മാജി ലഡ്കി ബഹിന്‍’ പദ്ധതിയെന്നാണ് അദ്ദേഹം പറഞ്ഞത്.