India

ഹിമാചലിലെ മേഘവിസ്‌ഫോടനം ; 8 മരണം, കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു | uttarakhand-himachal-search-cloudburst-survivors

ഹിമാചലിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ജൂലൈ 31ന് മേഘ വിസ്‌ഫോടനത്തില്‍ 53 പേരെയാണ് കാണായത്. 8 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യവും ദുരന്തനിവാരണ സേനയും പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹിമാചലിലെ 114 റോഡുകള്‍ താല്‍ക്കാലികമായി അടച്ചു. മേഘവിസ്‌ഫോടനത്തില്‍ ഷിംലയിലെ സമേജ്, രാംപൂര്‍, കുളുവിലെ ബാഗിപൂള്‍, മണ്ഡിയിലെ പന്തര്‍ എന്നീ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്.

അതേസമയം ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മേഘവിസ്‌ഫോടനത്തില്‍ 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരു സംസ്ഥാനങ്ങളിലും ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്.

മണാലി-ചണ്ഡീഗഡ് ഹൈവേ പൂര്‍ണമായും തകര്‍ന്നു. കുളു മേഖലയിലെ പാര്‍വതി നദിയിലെ മലാനാ അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് പ്രദേശത്തുണ്ടായത്. പധാര്‍ മണ്ഡി, സമേജ് ഷിംല തുടങ്ങിയിടങ്ങളില്‍ എന്‍ ഡി ആര്‍ ആഫ് സംഘങ്ങളെ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ കേദാര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു.