Kerala

സാലറി ചലഞ്ച് ഉത്തരവിറങ്ങി: കുറഞ്ഞത് അഞ്ചു ദിവസത്തെ ദിവസത്തെ വേതനം നൽകണം- Salary Challenge

ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കി

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ്ഗനിർദേശങ്ങൾ അറിയിച്ച് സർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നൽകണം. ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കി.

സമ്മതപത്രം ഡിഡിഒമാർ സ്വീകരിക്കും. അഞ്ച് ദിവസത്തെ വേതനം നൽകുന്നവർക്ക് മൂന്ന് ഗഡുക്കളായി നൽകാമെന്ന് മാർ​ഗനിർദേശം. 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി നൽകാം. സംഭാവന തുക സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റ് മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യും.

ജീവനക്കാർക്ക് തങ്ങളുടെ പ്രോവിഡന്‍റ്​ ഫണ്ടിൽ നിന്നും സി.എം.ഡി.ആർ.എഫിലേക്ക് തുക അടയ്ക്കാം. ഇതിനുള്ള അപേക്ഷ പ്രത്യേകമായി നൽകണം. ശമ്പളത്തിൽ നിന്നും ഗഡുക്കൾ പിടിക്കുന്നത് അവസാനിക്കുന്നതുവരെ ജി.പി.എഫ്, ടി.എ തിരിച്ചടവ്, ജീവനക്കാരൻ ആവശ്യപ്പെടുന്ന പക്ഷം മരവിപ്പിക്കും. അഞ്ചു ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യാൻ സന്നദ്ധരാകുന്നവർക്ക് ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തിൽ 10 ഗഡുക്കൾ വരെ അനുവദിക്കും.

വയനാട് പുനരധിവാസത്തിനായി സർക്കാർ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 174.18 കോടി രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളായി ലഭിച്ചത്.