Kerala

jesna-missing-case | ‘ജസ്‌നയെ കണ്ടു’; പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം, സിബിഐ നാളെ മുണ്ടക്കയത്തെത്തും

ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയുമോയെന്നാണ് സിബിഐ സംഘം തേടുന്നത്

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ സിബിഐ നാളെ മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് കണ്ടെന്നാണ് മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഇവരുടെ മൊഴിയെടുക്കാനാണ് സിബിഐ സംഘം എത്തുന്നത്. ഇവരുമായി ഫോണില്‍ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷം മൊഴി എടുക്കാനെത്തുമെന്ന് അറിയിച്ചു. ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയുമോയെന്നാണ് സിബിഐ സംഘം തേടുന്നത്. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റര്‍ പരിശോധിക്കും.

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ജസ്‌നയ്‌ക്കൊപ്പം ഒരു യുവാവ് ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് ജസ്‌നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു.

എന്നാല്‍, ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് ലോഡ്ജുടമ പ്രതികരിച്ചത്. കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുകയാണെന്നും വഴിതെറ്റിക്കാനുള്ള ശ്രമമാണ് പുതിയ വെളിപ്പെടുത്തല്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും ജസ്‌നയുടെ പിതാവ് ജയിംസും പ്രതികരിച്ചിരുന്നു.