Kerala

‘ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വേണം’; ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകി യൂത്ത് കോൺഗ്രസ്

ഇ മെയിൽ വഴി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിയാണ് പരാതി നൽകിയിരിക്കുന്നത്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകി യൂത്ത് കോൺഗ്രസ്. ഇ മെയിൽ വഴി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിയാണ് പരാതി നൽകിയിരിക്കുന്നത്. മലയാള സിനിമയിലെ സെക്ഷ്വൽ മാഫിയയെ പുറത്തുകൊണ്ടുവരണമെന്നാവശ്യമാണ് അബിൻ വർക്കി പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

2019 ഡിസംബര്‍ 31നായിരുന്നു റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.