Kerala

hema-committee-report | സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും: വീണ ജോര്‍ജ്

'സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിച്ചേ പറ്റൂ. നിശബ്ദരായി നില്‍ക്കുന്ന ഒരു വിഭാഗത്തെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കും'

അതീവ ഗൗരവമുള്ള വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഏതൊരു സ്ത്രീയെ സംബന്ധിച്ചും വേദന ഉളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മൊഴികള്‍ തെളിയിക്കുന്നത് അവര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നാണ്. സിനിമ മേഖല സ്ത്രീകളെ സംബന്ധിച്ച് സുരക്ഷിതമായ ഇടമാകണം. അതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ നയം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നുള്ളതും സര്‍ക്കാര്‍ നയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമസാധുത പരിശോധിച്ച് നടപടികള്‍ എടുക്കും. വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടും അതീവ ഗൗരവമുള്ളതാണ്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷാ സിനിമകളിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ഒരു മാറ്റത്തിനാണ് മലയാളം തുടക്കമിടുന്നത്. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം ഒരുപാട് സഹായകരമായി.

ലിംഗഭേദമന്യേ എല്ലാ താരങ്ങളുടെയും പിന്തുണ ഒരു മാറ്റത്തിനു വേണ്ടി ലഭിക്കുന്നുണ്ട്. വലിയ മാറ്റത്തിനുള്ള ഒരു അടിസ്ഥാനമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യുന്നതിനുള്ള ഇടമാകണം സിനിമ മേഖല. ക്യാമറയ്ക്ക് പിന്നിലും സ്ത്രീ പ്രാതിനിധ്യമുണ്ട്. വനിതാ ടെക്‌നീഷ്യന്മാരും സിനിമയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.