Kerala

‘ഞാന്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യാറില്ല എന്നൊരു സ്ത്രീക്ക് പറയേണ്ടി വരുന്ന വൃത്തികെട്ട സംസ്‌കാരം സിനിമയ്ക്ക് അകത്തുണ്ട്’: ദുരനുഭവം വെളിപ്പെടുത്തി അസ്‌നിയ അഷ്മിന്‍-Azniya Ashmin about malayalam cinema

വമ്പന്മാര്‍ എന്ന് സ്വയം കരുതുന്ന നിലവാരമില്ലാത്ത,അരാഷ്ട്രീയരായ കുറെ പേരുടെ കയ്യിലെ ആ കയറ് പൊട്ടിക്കുക തന്നെ വേണം

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോളും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് അഭിനേത്രി അസ്നിയ അഷ്മിന്‍ രംഗത്തെത്തി. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുമ്പോഴുണ്ടായ ദുരനുഭവങ്ങളാണ് അസ്നിയ തുറന്നുപറഞ്ഞത്.

സത്യത്തില്‍ സിനിമാ ഇന്റസ്ട്രിയുടെ സ്ട്രക്‌സ്ചര്‍ പരിതാപകരമാണെന്നും വമ്പന്മാര്‍ എന്ന് സ്വയം കരുതുന്ന നിലവാരമില്ലാത്ത,അരാഷ്ട്രീയരായ കുറെ പേരുടെ കയ്യിലെ ആ കയറ് പൊട്ടിക്കുക തന്നെ വേണമെന്നും അസ്‌നിയ പറയുന്നു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞെട്ടലോടെ ഒന്നുമല്ല ആരും കേള്‍ക്കുന്നത്, ചോദ്യം ഇനിയെന്ത് എന്നാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെ ആയിരുന്നു അസ്‌നിയയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

2023 നവംബര്‍ മാസമാണ് ഞാന്‍ ആദ്യമായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കയറിയത്.തലക്ക് പിടിച്ച ഒരുവനോടുള്ള പ്രണയം കാരണം അഭിനയിക്കാന്‍ തീരുമാനിച്ചതായിരുന്നു..പല വട്ടം സിനിമയെകുറിച്ച് ചിന്തിച്ചപ്പോളും പലരും സിനിമ അവസരങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടപ്പോളും സിനിമയുടെ അകത്തളങ്ങളിലെ വിവേചനവും അസമത്വവും പുരുഷാധിപത്യവും എന്നെ ആ മാസ്മരികതയില്‍ വല്ലാതെ കെട്ടുപിണയാന്‍ അനുവദിച്ചിട്ടില്ലായിരുന്നു.ജീവിതത്തിലെ ചെറിയ കാലയളവില്‍ തന്നെ സന്ധിയില്ലാ സമരം പലയിടത്തും നടത്തി മുന്നോട്ട് വന്ന ഒരുവളെന്നെ നിലയില്‍ എന്റെ ആത്മാഭിമാന ബോധവും സ്വാഭിമാന ചിന്തകളുമൊക്കെ വളരെയധികം വളര്‍ന്നു പന്തലിച്ച ഒന്നായിരുന്നു…അതൊരു ഭാരിച്ച ഒന്നാണ്..
എന്നെ പോലെ വ്യക്തിരാഷ്ട്രീയ ബോധങ്ങളുള്ള ഒരുവള്‍ക്ക് സിനിമ ഇന്‍ഡസ്ട്രി വലിയൊരു വെല്ലുവിളിയാകുമെന്നതിലും ഞാനവിടെ പ്രതികരിച്ചും പ്രതിഷേധിച്ചും ഉള്ള ഊര്‍ജ്ജം തീര്‍ക്കേണ്ടി വരും എന്നതിനാലും അതിനൊക്കെ പുറമെ അത്ര നല്ലതല്ലാത്ത മാനസിക മണ്ഡലത്തില്‍ നില നില്‍ക്കുന്നത് കൊണ്ടും ഞാന്‍ ഉള്‍വലിഞ്ഞ സന്ദര്ഭങ്ങളാണ് ഭൂരിഭാഗവും..
സിനിമാ സുഹൃത്തുക്കള്‍ തന്നെ കൊണ്ട് തന്ന ചെറിയ ചെറിയ അവസരങ്ങള്‍ ഞാന്‍ ‘എനിക്ക് ശെരിയാവില്ല ‘ എന്നൊരു കാരണം നിരത്തി ഒഴിവാക്കിയിട്ടുണ്ട്..
ഒരുവനോട് തോന്നിയ സമാനതകളില്ലാത്ത പ്രണയത്തിന്റെ പേരില്‍ അവനെ കണ്ടും സംസാരിച്ചുമിരിക്കാനുള്ള അവസരം ലഭിക്കുമെന്ന ഒന്നിന്റെ പേരില്‍ ഞാന്‍ അങ്ങനെ ആദ്യമായി കാസ്റ്റ് ചെയ്യപ്പെട്ടു..
സെറ്റിലൊക്കെ ഏറെ ശ്രദ്ധയും പ്രശംസയും വന്നു കിട്ടിയതെന്നെ തെല്ലധികം സന്തോഷിപ്പിച്ചു..നല്ല ക്യാമറ പ്രസന്‍സ് ഉണ്ടെന്നും അവസരങ്ങള്‍ക്ക് ശ്രമിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു..
ഒരു ഡയലോഗ് കൂടെ കിട്ടിയപ്പോള്‍ സീന്‍ പൂര്‍ണമായി..ഒരു നടിയാവുക എന്നത് ഉള്ളിലെവിടെയോ ഞാന്‍ ഉറക്കി കിടത്തിയ ആഗ്രഹമാണ്..ഉണരേണ്ടതില്ല എന്ന് നിശ്ചയിച്ച ഒന്ന്..
ആദ്യത്തെ ദിനം അവനെന്നോട് ചോദിച്ചു..
‘ നീ ശെരിക്കും ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിട്ടില്ലല്ലോ..എനിക്ക് വേണ്ടി നീ ഇത് ചെയ്യുകയല്ലേ… നോക്കൂ…ഞാന്‍ തത്കാലം ഒരു 500 എങ്കില്‍ അത് കിട്ടട്ടെ…കയ്യില് പെട്രോള്‍ അടിക്കാന്‍ പൈസ ആവുമല്ലോ എന്ന് കരുതിയിട്ടാണ് വന്നത്..നീ ഇത് ചെയ്യണ്ട…നിനക്ക് നല്ല അവസരങ്ങള്‍ വേറെ വരും’
ഇല്ല…എനിക്കിപ്പോള്‍ നിന്റെ കൂടെ ഇരിക്കുക എന്നതാണ് ഏറ്റവും ആവശ്യം..അത്രേം നേരം കാണാതിരിക്കേണ്ടല്ലോ…
ആദ്യം തന്നെ എനിക്ക് അസ്വസ്ഥതയും പ്രതിസന്ധിയും തന്നത് വസ്ത്രം മാറാനുള്ള സുരക്ഷിതമായ ഒരു സ്ഥലമില്ല എന്നതായിരുന്നു..പല ജനലുകളും മരത്തില്‍ നിര്‍മിച്ച മുകളറകളും ദ്രവിച്ച നിലയിലുള്ള പഴകിയ ബില്‍ഡിങ്ങിന്റെ മൂലയില്‍ നിന്ന് എന്റൊപ്പം വസ്ത്രം മാറിയ മുതിര്‍ന്നൊരു സ്ത്രീ പറഞ്ഞു…
‘ഇവിടെ ഇതെങ്കിലും ഉണ്ടല്ലോ…ചിലയിടത്ത് സാരി മറച്ചൊക്കെ വേണം മാറാന്‍…ബാത്രൂം പോലും ഉണ്ടാവില്ലെന്നേ…’
എനിക്ക് ഇത് വരെ ജീവിച്ച ജീവിതത്തില്‍ നിന്നും ഞാനേതോ ഗ്രഹത്തില്‍ എത്തിച്ചേര്‍ന്ന അവസ്ഥയായിരുന്നു…
എന്റെ പ്രണയത്തിനു പക്ഷെ അവിടം കൊണ്ട് തളരാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല…എന്റെ ക്ഷമ കെട്ടത് കേട്ടു തഴമ്പിച്ച സിനിമാ മേഖലയിലെ ഭക്ഷണം വിളമ്പലിലെ അസമത്വം കണ്ടിട്ടാണ്…കണ്ണിനു മുന്‍പില്‍ രണ്ടു തരം ട്രീറ്റ്‌മെന്റ് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം ബുദ്ധിമുട്ട് അനുഭവിക്കുമ്പോളെ മനസ്സിലാക്കാന്‍ സാധ്യതയുള്ളൂ…ഇത് വിളമ്പണമെങ്കില്‍ മറ്റേതെങ്കിലും മുറിയില്‍ വെച്ചായിക്കൂടെ?
ഇക്കണ്ട മനുഷ്യരുടെയൊക്ക നെഞ്ചത്ത് വെച്ച് വേണോ?
ഞാന്‍ പല്ലമര്‍ത്തുന്നത് കണ്ടതും അവനെന്റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചു..
‘വേണ്ട അസിയെ…നമ്മളിവിടെ നമ്മളാവണ്ട…വെറുമൊരു തൊഴിലാളി മാത്രമാകണം..ആ ഉറപ്പിലല്ലേ നമ്മളിത് തീരുമാനിച്ചത്?’
ശെരിയാണ്…ഇവിടെ എന്താണ് ഓരോരുത്തരും അനുഭവിക്കുന്നത് എന്നത് അറിയാനുള്ള, അനുഭവിക്കാനുള്ള ഒരവസരം കൂടെയാണിത്..അതിന് ഏറെ മൂല്യമുണ്ട്..ഈ വികാരപ്രക്ഷോപം നിയന്ത്രിച്ചാല്‍ ഒരു പക്ഷെ ഒരുപാട് മനുഷ്യരുടെ ജീവിതം ജീവിക്കാന്‍ കഴിയും…ഇവര്‍ക്കിടയില്‍ ഇവരില്‍ ഒരാളെ പോലെ കാലങ്ങളായി ഈ തൊഴിലിടത്തെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന് വിശ്വസിച്ച് നിന്ന് നോക്കൂ..
ഉള്ളില്‍ നിന്നും വലിയ കൗതുകമുള്ള ഒരുവള്‍ മന്ത്രിച്ചു കൊണ്ടേയിരുന്നു…ഞാന്‍ ക്ഷമപ്പെട്ടു…
സെറ്റില്‍ എന്നെ പരിചയമുള്ള ആളുകളുണ്ടായത് എന്റെ തനത് അനുഭവങ്ങളെ അത് ഇല്ലായ്മ ചെയ്തു..അഞ്ചു ദിവസം ചെയ്ത ആ വര്‍ക്കിന്റെ പൈസ ഏകദേശം പത്ത് മാസങ്ങളായിട്ടും കിട്ടിയിട്ടില്ല..കാസ്റ്റിംഗ് ചെയ്ത കോര്‍ഡിനേറ്റര്‍ അയാളുടെ ആവശ്യത്തിന് ആ വേതനം അയാള്‍ക്ക് മറിച്ചു എന്നും അത് തരാന്‍ കൂട്ടാക്കിയില്ല എന്ന് പരാതി ഉന്നയിച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കൈയൊഴിയുകയുമാണ് ചെയ്തത്…
ആയിടയ്ക്ക് സിനിമയുടെ എക്‌സ്പീരിയന്‍സ് എന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്നും എനിക്ക് അതിയായി കമ്പമുള്ള ഒന്നാണ് സിനിമ എന്നും ഞാന്‍ തിരിച്ചറിഞ്ഞു…സിനിമയുടെ ഭാഗ്യം തേടി വരിക തന്നെ ചെയ്യുമെന്നുള്ള വിശ്വാസത്തില്‍ ഞാനിരുന്നു.പ്രണയത്തിന്റെ പേരില്‍ നടിയാവുക എന്നതൊരു രസമുള്ള ഏര്‍പ്പാടായി തോന്നി ആഹ്ലാദിച്ചു…
അവിടെ നിന്നും പിന്നാലെ വന്ന് ഏതെങ്കിലും വഴി ‘കിട്ടോ’ ‘നടക്കോ’ എന്ന് പിറുപിറുത്ത ലൊക്കേഷനിലെ ചില തന്തമാരെ ഡീല് ചെയ്യാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല…ഈ ഡീലിങ് ജീവിതത്തിന്റെ ഭാഗമായ ഒരു സ്വാഭാവികത ആയി മാറിയത് കൊണ്ട് അതിലെനിക്ക് വൈകാരിക തലങ്ങളൊന്നുമില്ല…അസഹനീയമായാല്‍ മുഖം നോക്കാതെ ഓടിച്ചു വിടാനറിയാം എന്നുള്ളത് കൊണ്ട് മാത്രം..
അവസരങ്ങള്‍ തട്ടിക്കളയുന്നതില്‍ നിന്നും എന്റെ മനസ്സിനെ കഷ്ടപ്പെട്ട് പിന്തിരിപ്പിച്ചു..
അല്ലാ…പിന്തിരിഞ്ഞിട്ടെന്താ…അവസരങ്ങളെവിടെ ??
കോര്‍ഡിനേറ്റര്‍ കുറച്ച് ഫോട്ടോസ് ഒക്കെ ചോദിച്ചിട്ടുണ്ട്…ആള് വഴി വരുമായിരിക്കും…ഒപ്പം ഇനി എന്ത് ചെറിയ വേഷം വന്നാലും അത് എടുക്കുക തന്നെ..ഇങ്ങനെ കഷ്ടപ്പെട്ട് എത്തിപ്പെടുമ്പോ അതിനു വില കാണും…എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നിനും രുചിയുണ്ടാവണമെന്നില്ല…കഷ്ടപ്പെടണം!
ഒരു പക്ഷെ…ഇതാവും അനുയോജ്യമായ സമയം…
ഞാന്‍ സ്വയം ബിഗ്സ്‌ക്രീനില്‍ എന്നെ കണ്ടു തുടങ്ങി..
കൂടെ ഒപ്പമുള്ളവരുടെ പ്രോത്സാഹനവും…
അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മറ്റൊരു അവസരം തേടിയെത്തി…ഇത്തവണ ഹിന്ദിയിലൊരു വെബ്സീരീസ് ആണ്…
എന്താണ് റോള് എന്നോ എത്ര ദിവസമെന്നോ പറഞ്ഞിട്ടില്ല…ഫോട്ടോ സെലക്ഷന്‍ ആയിട്ടുണ്ട് എന്നറിഞ്ഞു…മുംബൈക്ക് ടിക്കറ്റ് ഇടും എന്നും..
അങ്ങനെ ഡിസംബര്‍ മാസം മുംബൈക്ക് കേറി.കൂടെ കോഡിനേറ്ററും മറ്റൊരു ആര്‍ട്ടിസ്റ്റുമുണ്ട്.ഡീറ്റെയില്‍സ് ഒന്നും തന്നെ ഞങ്ങള്‍ക്ക് തന്നിരുന്നില്ല..ഒന്നോ രണ്ടോ ദിവസത്തെ വര്‍ക്ക് ആയിരിക്കും എന്ന് കരുതിയ ഞങ്ങളെ ഒക്കെ അമ്പരപ്പിച്ചത് മുംബയിലെ യാഷ്രാജിന്റെ വലിയ സെറ്റും അതിലെ ട്രീട്‌മെന്റുമായിരുന്നു.ഞങ്ങള്‍ക്ക് ലൊക്കേഷനില്‍ പ്രത്യേക മുറിയും വളരെ സൗഹാര്‍ദമായ സ്വീകരണവും ഉണ്ടായിരുന്നു.ഷോട്ടിന്റെ സമയത്ത് വന്നു വിളിക്കുകയും ഷോട്ട് തീര്‍ന്നാല്‍ നേരെ മുറിയിലേക്ക് പൊയ്‌ക്കോളാന്‍ പറയുകയും ചെയ്യും.കൂടെയുള്ള പെണ്‍കുട്ടി കുറച്ച് കാലമായി സിനിമയില്‍ ജോലി ചെയ്ത് പോന്നിരുന്നത് കൊണ്ട് അവള്‍ പറഞ്ഞ മലയാള സിനിമയിലെ ട്രീട്‌മെന്റും ഇവിടുത്തെ പെരുമാറ്റവും എനിക്കും കൗതുകമുണര്‍ത്തി.തുടര്‍ച്ചയുള്ള കഥാപാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത് എന്നും ഫീച്ചര്‍ കാസ്റ്റ് റോള് ആണെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.ഞങ്ങള്‍ രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങിയതായിരുന്നു ഫീച്ചര്‍ കാസ്റ്റ് റോളിലുള്ളവര്‍.
അന്നത്തെ മൂന്ന് ദിവസം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ഞങ്ങളോട് ഇനി അടുത്ത ഷെഡ്യൂള്‍ കേരളത്തിലാണ് എന്നും ഏത് സമയം വേണമെങ്കിലും വിളി വരാം എന്നും കോഡിനേറ്റര്‍ പറഞ്ഞു.ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആക്ടര്‍ മറ്റൊരു സിനിമയിലേക്ക് നല്ലൊരു കഥാപാത്രം ചെയ്യാന്‍ സെലക്ട് ആയി നിക്കുന്ന സമയമാണെന്ന് അവന്‍ പറഞ്ഞിരുന്നു.അവരിലൂടെ കൂടുതല്‍ സിനിമകളുടെ ചര്‍ച്ചകള്‍ ഞങ്ങള്‍ പങ്കുവെക്കുകയുണ്ടായി.ആയിടയ്ക്ക് വന്ന തുടര്‍ച്ചയുള്ള ജൂനിയര്‍ റോളുകള്‍ കൂടെയുള്ളവര്‍ക്ക് ഒഴിവാക്കേണ്ടി വന്നു.കമ്മിറ്റ് ചെയ്ത റോള്‍ ചെയ്യുക എന്നതും ഈ വലിയ സിനിമയുടെ ഭാഗമായി സ്‌ക്രീനില്‍ കാണുക എന്നതുമായിരുന്നു ഞങ്ങളുടെയൊക്കെ കാരണം.വിളിക്കുമ്പോളെല്ലാം കോര്‍ഡിനേറ്റര്‍ ‘അവര്‍ അറിയിച്ചിട്ടില്ല , അറിയിച്ചാല്‍ വിളിക്കും ‘ എന്ന് മാത്രം പറഞ്ഞു.
എനിക്ക് ഭാരിച്ച ചിലവുകളും സാമ്പത്തിക ബാധ്യതകളും ഇല്ല.അത് കൊണ്ട് തന്നെ ഞാന്‍ അവരുടെ വിളിയും പ്രതീക്ഷിച്ചിരുന്നു.കൂടെയുള്ളവരില്‍ ചിലര്‍ എന്നാല്‍ ഇത് തൊഴിലായവര്‍ കൂടെയാണ്.അവര്‍ക്ക് മറ്റു റോളുകളില്‍ കമ്മിറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നു.രണ്ടാമത്തെ ഷെഡ്യൂള്‍ കാസര്‍ഗോഡും അതിനടുത്ത മാസം എറണാകുളത്തും പിന്നെ പാലക്കാടും അങ്ങനെ ഏപ്രില്‍ വരെ നീണ്ടു നിന്ന 27 ദിവസമാണ് എനിക്കുണ്ടായിരുന്നത്.
കേരളത്തിലേക്ക് ഷൂട്ടിങ് വന്നത് മുതല്‍ അതി കഠിനമായ സാഹചര്യമായിരുന്നു ഞങ്ങളെ കാത്തിരുന്നത്.മലയാളം ലൈന്‍ പ്രൊഡക്ഷന്‍ കേരളത്തിലേക്ക് വരുമ്പോള്‍ ഈ സിനിമയുടെ ഭാഗമാകും എന്നതൊക്കെ കൂടെയുള്ളവര്‍ പറഞ്ഞറിഞ്ഞതായിരുന്നു.സിനിമയുടെ സ്ട്രക്‌സ്ചര്‍ എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല .രാവിലെ നാല് മണിക്ക് എണീക്കുകയും ലൊക്കേഷനിലേക്ക് പോകുകയും ആറ് മണിക്ക് വസ്ത്രം മാറി അതെ സമയത്ത് ഭക്ഷണവും കഴിച്ച് ഞങ്ങള്‍ ഏതെങ്കിലും മൂലയിലിരിക്കണം,ബീച്ചില്‍ വെച്ച് കഴിഞ്ഞ വേനലില് ഉണ്ടായ ഷൂട്ടില്‍ അനുഭവിച്ചത് സമാനതകളില്ലാത്ത ബുദ്ധിമുട്ടാണ്.
അതില്‍ എടുത്ത് പറയേണ്ട ഒന്നുണ്ട്.
ഞാന്‍ മറ്റൊരു പോസ്റ്റില്‍ ആ സമയത്ത് സാഹചര്യം പറയാതെ എന്റെ അനുഭവം പ്രതിപാദിച്ചിട്ടുണ്ട്.ഷൂട്ട് ഇല്ലാത്ത ഒരു ദിവസം രാത്രി തിരിച്ച് മുറിയിലേക്ക് പോകുന്ന വഴി ഷൂട്ട് ഉണ്ടെന്ന് അറിയിക്കുന്നു.എനിക്ക് പീരിയഡ് സമയമായതിനാല്‍ റെസ്റ്റ് എടുക്കാമെന്ന് കരുതിയ ആ പ്രതീക്ഷ പോയതില്‍ ഞാന്‍ നിരാശയായിരുന്നു.പുലര്‍ച്ചെ എണീറ്റ് ആറു മണിക്ക് വേഷം മാറുന്ന സമയത്താണ് ഞങ്ങള്‍ ഞങ്ങളുടെ കഥാപാത്രത്തിന്റെ അല്ലാത്ത വേഷം ധരിപ്പിച്ചതില്‍ സംശയം പ്രകടിപ്പിച്ചത്.അത് ചോദിച്ചപ്പോള്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞത് ‘ ഇന്ന് നിങ്ങള്‍ ആള്‍മാറാട്ടം ആണ് ചെയ്യുന്നത് എന്നാണ്’
കഥാപാത്രത്തിന് വേണ്ടി ആ റോള്‍ ചെയ്യുക എന്നതാണ് ഒരു കലാകാരന്റെ പ്രാഥമിക ധര്‍മ്മം.അന്ന് ചുട്ടുപൊള്ളുന്ന വെയില് കൊണ്ട് ഉച്ച വരെ കടപ്പുറത്ത് ഞങ്ങളിരുന്നു.മുഖം കാണിക്കാതെ പിന്തിരിഞ്ഞു ദൂരെ നിക്കണം, ബാക്ക്ഗ്രൗണ്ടില്‍, സിനിമയില്‍ പുതിയതായത് കൊണ്ട് എനിക്ക് പലതും പുതിയ അനുഭവമായിരുന്നു.ഒരു കുട പോലുമില്ലാതെ വെയില് കൊണ്ട് എന്റെ തുടകള്‍ വിറക്കാന്‍ തുടങ്ങി.ശക്തമായ ബ്‌ളീഡിങ്ങും ക്ഷീണവും കൊണ്ട് ഞാന്‍ വല്ലാതെ തളര്‍ന്നു.തൊട്ടപ്പുറത്ത് അതെ പോലെ മണിക്കൂറുകളായി കഴിഞ്ഞ മൂന്ന് ദിവസവും ഇത് പോലെ നിക്കുന്ന ഒരു 25 കാരി ഉണ്ട്.അവളുടെ മുഖത്ത് നീര് വന്നു വീര്‍ക്കുകയും തൊലി പൊള്ളിയിട്ടുമുണ്ട്. അവസാനം ഉച്ചയായപ്പോള്‍ ബ്രെക്ക് പറഞ്ഞു.അപ്പോഴാണ് കൂടെയുള്ളവര്‍ വന്ന് ആ സംശയം ശെരി വെച്ചത്.നമ്മളിപ്പോള്‍ ചെയ്തത് നമ്മുടെ റോളല്ല..ജൂനിയര്‍ റോള്‍ ആണ്.നമ്മളെ കബളിപ്പിച്ചു ചെയ്യിപ്പിച്ചതാണ്.ഏതായാലും നമ്മള് ഷൂട്ടിംഗ് ഇല്ലാതെ മുറിയില്‍ കിടക്കും.അതിനു നമ്മളെ പിടിച്ചു ഇത് ചെയ്യിപ്പിച്ചു പണം ലാഭിച്ചതാണ്..എനിക്ക് തലയില്‍ ഇടിത്തീ വീണ അനുഭവമായിരുന്നു.ഞാന്‍ ഫോണില്‍ വിളിച്ച് കോഡിനേറ്ററോട് കയര്‍ത്തു.സംഗതി കയ്യില്‍ നിന്ന് പോകും എന്നായപ്പോള്‍ അയാള്‍ ഞങ്ങളോട് ഇന്നത് ഷൂട്ട് തീര്‍ന്നു എന്ന് പറഞ്ഞു.അന്ന് ടോയ്ലറ്റിന്റെ കണ്ണാടിയില്‍ ഞാനെന്റെ പൊള്ളിയ കോലം നോക്കി ക്ഷമിക്കാനും സഹിക്കാനും അപേക്ഷിച്ചു..അലറി കരഞ്ഞ് ഞാന്‍ അത് തീര്‍ത്തു.എന്നോട് നിര്‍ത്തിപോരാന്‍ ഉമ്മ ആവശ്യപ്പെട്ടു.ചെറിയ വെയില് കൊള്ളുന്നത് പോലും മൂപ്പത്തിക്ക് ഇഷ്ടപ്പെടാറിലായിരുന്നു..
‘ഇഷ്ടമുള്ള കാര്യം ചെയ്യുന്നോണ്ടാ ഉമ്മാ.., പിടിച്ചു നിക്കണം..ജീവിതം ഇങ്ങനെയും ഉണ്ടല്ലോ..ഇതും പടച്ചോന്‍ നിശ്ചയിച്ചിട്ടുണ്ടാകും’
മറുത്തൊന്നും മൂപ്പത്തിയും പറഞ്ഞില്ല…എനിക്ക് അത്രയും ആഗ്രഹം മറ്റൊന്നിനോടും മൂപ്പത്തി കണ്ടിട്ടില്ല എന്നതാണ് കാര്യം.
ഏകദേശം മുപ്പതോളം ജൂനിയര്‍, ഫീച്ചര്‍ കാസ്റ്റ് ആളുകള്‍ ആ ദിവസങ്ങളില്‍ അവിടെ ജോലി ചെയ്തിട്ടുണ്ട്.എല്ലാവരും തൊലി പൊള്ളി കറുത്ത് ഇരുണ്ട് പോയി.ആറും ഏഴും മണിക്കൂര്‍ വെയിലത്ത് നില്‍ക്കുകയും മൂത്രമൊഴിക്കാന്‍ വരെ ദൂരെ ഓടേണ്ട അവസ്ഥയും ഒക്കെയായിരുന്നു..വസ്ത്രം മാറാന്‍ ഷെഡുകളായിരുന്നു.അത് തുറസായ സ്ഥലത്തും ആളുകള്‍ കൂടി നിക്കുന്ന ഭാഗങ്ങളിലും ഒക്കെയും..
കാട്ടില്‍ വെച്ചൊരു ഷൂട്ടില്‍ ഒരിക്കല്‍ ഇരിക്കാന്‍ കസേരയും കുടയും ആവശ്യപ്പെട്ടത് ഞാനും മറ്റൊരു പെണ്കുട്ടിയുമായിരുന്നു.
‘വിദ്യാഭ്യാസമുള്ള,സാമ്പത്തിക സ്ഥിതിയുള്ളോരേ ഒന്നും ഇപ്പണിക്ക് വിളിക്കരുത് ന്ന് പണ്ടേ പറയാറുണ്ട്’ എന്നൊരു സംസാരം കോഡിനേറ്റര്‍ മറ്റൊരാളോട് പറയുകയുണ്ടായി.അന്ന് ഞാന്‍ ബേസിക്ക് ഹ്യൂമന്‍ റൈറ്റ് പ്രൊവൈഡ് ചെയ്യണം എന്നാണ് പറഞ്ഞത്.അല്ലെങ്കില്‍ നാളെ മുതല്‍ വരില്ല എന്നും പറഞ്ഞിരുന്നു…ആദ്യം ചെറിയ ഭീഷണിയില്‍ സംസാരം മാറി ..’അങ്ങനെയെങ്കില്‍ വേറെ ആളെ വെക്കാം നാളെ തൊട്ട് ‘ എന്നാല്‍ ആ അടവ് ഏശിയില്ല..പരാതി നാലു ഭാഗത്തു നിന്നും ഉയര്‍ന്നു…ഷൂട്ടിംഗ് ലൊക്കേഷനില്‍ മൈക്കിലൂടെ ഞങ്ങളുടെ ക്ഷേമം അന്വേഷിച്ചും വെള്ളം ,കുട ,മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് കോര്‍ഡിനേറ്റര്‍ സമീപത്ത് വേണമെന്നും അറിയിപ്പ് വന്നു..മാസം മൂന്ന് കഴിഞ്ഞിട്ടും ആര്‍ക്കും വേതനം കിട്ടിയില്ല.രണ്ടു ദിവസത്തെ മുംബയിലെ ഷൂട്ടിന്റെ പൈസ എന്ന് പറഞ്ഞു മൂവായിരം രൂപ കുറച്ച് പേര്‍ക്ക് കിട്ടി .ഒരു ദിവസം 1500 ആണെന്നും യാഷ്രാജ് പ്രൊഡക്ഷന്‍ ആയതിനാലാണ് ഇത്രയും കിട്ടുന്നത് എന്നും കോര്‍ഡിനേറ്റര്‍ വീമ്പു പറഞ്ഞു.അവനായത് കൊണ്ട് ആ പൈസ കിട്ടുന്നു..ബാക്കി മറ്റാരെങ്കിലും ആണെങ്കില്‍ 600 ഉം 900 ഉം കിട്ടിയേനെ എന്നും.കൂട്ടത്തിലെ മറ്റു ആക്ടര്‍സ് കുറച്ച് കാലമായി സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതിനാല്‍ ഇതിലെ ചില സാമ്പത്തിക തട്ടിപ്പുകള്‍ അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു.ദിവസം ഒരാള്‍ക്ക് 5000 വെച്ച് പ്രൊഡക്ഷന്‍ ശമ്പളം തരുന്നുണ്ടെന്നും ഷൂട്ട് ഇല്ലാത്ത ഇടയിലെ ദിനങ്ങളിലും പേയ്‌മെന്റ് ഉണ്ടെന്നും ഭക്ഷണം,താമസം, യാത്ര തുടങ്ങിയവയ്ക്ക് പ്രത്യേകം പേയ്‌മെന്റ് ഉണ്ടെന്നും അറിഞ്ഞു.ഒരിക്കല്‍ രണ്ടു ദിവസം ലീവ് വന്നപ്പോള്‍ നിര്‍ബന്ധിച്ച് എന്നെയും കൂടെയുള്ള കുട്ടിയേയും കോര്‍ഡിനേറ്റര്‍ നാട്ടിലേക്ക് പറഞ്ഞു വിട്ടു.രണ്ടു ദിവസത്തെ ഹോട്ടല്‍ അമൗണ്ട് ലാഭിക്കാം എന്നതായിരുന്നു കാരണമെന്ന് പിന്നീട് മനസ്സിലായി.
കൂടെയുള്ള കുട്ടി വീട്ടിലെ ചിലവുകള്‍ വഹിക്കുന്ന ആളാണ്.അവള്‍ ദിവസങ്ങളായി ഭാഗികമായെങ്കിലും പേയ്‌മെന്റ്‌റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നല്കാന്‍ കൂട്ടാക്കാതെ ‘ഞാന്‍ എന്ത് ചെയ്യാനാണ്….ചോദിച്ചിട്ട് പ്രൊഡക്ഷന്‍ പണം റിലീസ് ചെയ്യാത്തതാണ് ‘എന്ന കാരണം പറഞ്ഞു കോര്‍ഡിനേറ്റര്‍ വലിപ്പിച്ചു.അന്ന് വണ്ടിക്കാശ് പോലുമില്ലാത്ത അവള്‍ക്ക് ടിക്കറ്റ് എടുത്തതും റെന്റ്‌റ് കൊടുക്കാത്തത് കാരണം താമസ സ്ഥലത്തു പോകാന്‍ ബുദ്ധിമുട്ടിയ അവളെ കൂടെ പാര്‍പ്പിച്ചതും ഞാനാണ്.അവളുടെ കണ്ണുനീരെന്നെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ‘ഒരു അഞ്ഞൂറ് രൂപ എടുത്തു തന്നെങ്കില്‍ എനിക്ക് ഈ വിഷമം ഉണ്ടാകില്ലായിരുന്നു , അയാള്‍ക്ക് വേണ്ടിയല്ലേ മൂന്ന് മാസത്തിലേറെയായി നമ്മള് ജോലി ചെയ്യുന്നത് ?അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു ‘..ബീച്ചില്‍ വെച്ച് ഷൂട്ടിനുണ്ടായിരുന്ന മറ്റു ആര്‍ട്ടിസ്റ്റുകള്‍ വിളിച്ചിട്ട് കോര്‍ഡിനേറ്റര്‍ ഫോണ്‍ എടുക്കുന്നില്ല എന്നും പേയ്‌മെന്റ്‌റ് തന്നിട്ടില്ല എന്നും അവരും ഞങ്ങളെ വിളിച്ച് അറിയിച്ചു. ഷെഡ്യൂള്‍ കഴിഞ്ഞാല്‍ ഞങ്ങളും ഈ പല്ലവി കേട്ട് ഇരിക്കേണ്ടി വരും എന്നതില്‍ തീര്‍ച്ച.

തിരിച്ച് ഷൂട്ടിനെത്തിയ ഞങ്ങള്‍ കൂട്ടമായി തീരുമാനിച്ച് പ്രൊഡക്ഷനെ കാര്യങ്ങള്‍ അറിയിക്കാന്‍ തീരുമാനിച്ചു.ആദ്യം അസ്സിസ്റ്റന്റിനോട് സംസാരിച്ച് നിര്‍ദേശപ്രകാരം പ്രൊഡക്ഷനിലെ ഒരാളോട് സംസാരിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. അത് വലിയ വഴിത്തിരിവിലേക്ക് നയിച്ചു.കോര്‍ഡിനേറ്ററെ വിളിച്ചു ചോദ്യം ചെയ്ത പ്രൊഡക്ഷന്‍ കമ്മിറ്റി അയാളുടെ ബില്ലുകള്‍ വെട്ടിക്കുറച്ചു എന്നയാള്‍ പറഞ്ഞു..
‘ഇവിടെ യൂണിയന്‍ ഉണ്ടാക്കി എന്റെ കഞ്ഞിയില്‍ പാറ്റയിട്ടു’ എന്നയാള്‍ പലരോടും പറഞ്ഞു നടന്നു..
നേരിട്ട് പലവട്ടം ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ നാല് മാസമായി മറ്റൊരു ജോലിക്കും പോകാന്‍ കഴിയാതെ ഈ പ്രൊജക്ടില്‍ തന്നെ നില്‍ക്കുന്ന ഞങ്ങള്‍ക്ക് വേതനം നിഷേധിക്കുക മാത്രമല്ല അയാള്‍ ചെയ്തത്.പ്രൊഡക്ഷന്‍ പണം കൊടുത്തില്ല എന്ന നുണ പറഞ്ഞു മാസങ്ങളോളം ധരിപ്പിക്കുക കൂടെയാണ്.
ഒരു വൈകുന്നേരം ട്രെയിന്‍ കേറി പ്രൊഡക്ഷന്‍ യൂണിറ്റ് കേരളത്തില്‍ നിന്നും വണ്ടി കയറും മുന്‍പേ അവരെ കണ്ടു നേരിട്ട് സംസാരിക്കാന്‍ ഞങ്ങളെത്തി.ഞാനും കൂടെയുള്ള പെണ്‍കുട്ടിയും മാത്രം.അവസരങ്ങള്‍ ഇനി ലഭിക്കില്ല എന്നുള്ള ഭീതിയിലും ഭീഷണിയിലും പലരും പിന്മാറി.
അവധി ദിനങ്ങള്‍ കൂട്ടാതെ ജോലി ചെയ്ത ഇരുപത്തിഴെഴ് ദിവസങ്ങളുടെ ആകെ വേതനമായി ലഭിച്ചത് ഉറക്കമിളച്ച രാത്രി ഷൂട്ടുകള്‍ക്ക് 1800 രൂപയും അല്ലാത്ത ദിനങ്ങളില്‍ 1500 രൂപയും പെണ്ണുങ്ങള്‍ക്കും ,ആണുങ്ങള്‍ക്ക് അതിലും കുറവുമാണ്.ജൂനിയര്‍സിന് 700 ഉം 900 ഉം അങ്ങനെ പോകുന്നു..
ഇത് മലയാളത്തിലെ സ്ഥിരം ശീലമാണെന്നും തുടര്‍ച്ചയുള്ള കഥാപാത്രങ്ങള്‍ക്ക് വേതനം അവസാനമേ നല്‍കാറുള്ളൂ എന്നും കോര്‍ഡിനേറ്റര്‍ക്ക് ചുക്കാന്‍ പിടിച്ച ലൈന്‍ പ്രൊഡ്യൂസര്‍ പറഞ്ഞു പ്രൊഡക്ഷന്‍ യൂണിറ്റിനെ ബോധ്യപ്പെടുത്തി.അയാളില്ലെങ്കില്‍ ഞങ്ങള്‍ക്ക് ജൂനിയേഴ്‌സിനെ കിട്ടില്ല..,സിനിമ നടക്കാന്‍ ഒക്കത്തില്ല..അത് കൊണ്ട് പരാതിയില്ല എന്ന് പ്രൊഡക്ഷനോട് പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ഞാന്‍ കേട്ടപാടെ തള്ളികളഞ്ഞു..
ഞാന്‍ വലിയൊരു പ്രശ്‌നക്കാരിയാണെന്നും ഞാനാണ് നിയമവും വകുപ്പും പറഞ്ഞ് ബാക്കിയുള്ളവരെ കൂടെ ഇതിലേക്ക് തള്ളിയിടുന്നതും എന്നും ലൈന്‍ പ്രൊഡ്യൂസറും കോര്‍ഡിനേറ്ററും പാടി നടന്നു.
‘എറണാകുളത്തെ തെരുവിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് വരുമാനമുണ്ടാക്കികൊടുത്ത കമ്പനിയാണ് ഞങ്ങളുടേത് , എന്ന് പറഞ്ഞ കോര്‍ഡിനേറ്ററോട് നിങ്ങള്‍ ചെയ്യുന്നത് സാമൂഹിക സേവനമല്ല ,അവരുടെ വരുമാനത്തില് ഭൂരിഭാഗവും കയ്യിട്ടു വാരി തിന്നുന്ന നാലാം കിട ഏജന്റ് പരിപാടിയാണ് എന്ന് ഞാന്‍ പറഞ്ഞത് അയാളെ പിന്നെയും ചൊടിപ്പിച്ചു.
‘കള്ളം പറഞ്ഞും കബളിപ്പിച്ചും താന്‍ ഞങ്ങളെ കൊണ്ട് വെയിലത്ത് ചെയ്യിപ്പിച്ച ജൂനിയര്‍ റോളിന്റെ കാര്യത്തില്‍ സംസാരിക്കേടോ ‘
‘അത് അസിസ്റ്റന്റ് പറഞ്ഞത് ഞാന്‍ നിങ്ങളോട് പറഞ്ഞു..അല്ലാതെ ഞാനല്ല ‘ അയാള്‍ വിദഗ്ദമായി കയ്യൊഴിഞ്ഞു.
ലൈന്‍ പ്രൊഡ്യൂസര്‍ കോര്‍ഡിനേറ്ററോട് സംസാരിച്ച് ഞങ്ങള്‍ രണ്ടു പേര്‍ക്ക് മാത്രമായി ചെറിയ ഒരു തുക അവിടെ വന്നു സംസാരിച്ചതില്‍ പരിഗണിച്ച് കൂടുതല്‍ ഇട്ട് ഈ വിഷയം അവസാനിപ്പിച്ചു.കേസിന് പോകാമെന്നു തുടക്കത്തില്‍ പറഞ്ഞവരോരോന്നായി ഗതികേടുകളും ഇനി അവസരങ്ങള്‍ ഇല്ലാതായിപ്പോകുമെന്ന ഭയത്തിലും മാറി നിന്നു.
എഗ്രിമെന്റ് ഒപ്പിടാതെ ചെയ്യുന്ന ഇത്തരം ജോലികളില്‍ നടക്കുന്ന ചൂഷണം സമാനതകളില്ലാത്തതാണ്.
തീയും പുകയും വെയിലുമേറ്റ അധ്വാനത്തിന്റെ പൈസയ്ക്ക് സമരം ചെയ്യേണ്ടി വരുന്ന ഒരു വിഭാഗം സിനിമയിലെ ജൂനിയേഴ്‌സിന്റെതാണ്..
പിന്നീട് വന്ന രണ്ടു മുംബൈ ഷെഡ്യൂളിലും എന്നെ ഒഴിവാക്കി.ചോദിച്ചപ്പോള്‍ എന്റെ പേര് അവര്‍ തന്നിട്ടില്ല എന്നാണ് പറഞ്ഞത്.
എന്നാല്‍ ‘എനിക്ക് പലതും സിനിമയില്‍ നടക്കും , എന്നോട് കളിച്ചാല്‍ അവസരങ്ങള്‍ ഇനി കിട്ടില്ല…ഇതായിരിക്കും അനുഭവം ‘ എന്ന് ബാക്കിയുള്ളവരോട് ഇയാള്‍ പറഞ്ഞതായി ഞാനറിഞ്ഞു..
എനിക്ക് പകരം എന്റെ കഥാപത്രത്തിന്റെ വേഷം മറ്റൊരു പെണ്‍കുട്ടി മുംബൈയില്‍ ചെയ്തുവെന്നും…
എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ദുഖമുണ്ടായി എന്നതൊഴിച്ചാല്‍ അവിടെ നടന്നു പോന്ന മനുഷ്യത്വമില്ലാത്ത ഇടപെടലുകള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണല്ലോ എന്നതില്‍ അഭിമാനമേയുണ്ടായുള്ളു…
*ഷെഡ്യൂളുകള്‍ നേരത്തെ തന്നെ പ്രൊവൈഡ് ചെയ്തിട്ടും അത് ഞങ്ങളില്‍ നിന്നും മറച്ചു വെച്ച് 2 ദിവസങ്ങള്‍ക്കും മൂന്നു ദിവസങ്ങള്‍ക്കും മുന്നേ അറിയിക്കുന്ന രീതി,അത് കാരണം കൂടെയുള്ള ആക്ടര്‍ക്ക് മറ്റൊരു സിനിമയിലെ നല്ലൊരു കഥാപത്രം നഷ്ടപ്പെട്ടു, എനിക്ക് ആ സമയത്ത് വന്നൊരു കഥാപത്രവും ഇതേ രീതിയില്‍ നഷ്ടപ്പെട്ടു.
*ഷെഡ്യൂള്‍ സമയം നോക്കാതെ സ്ഥിരമായി 4 മണിക്ക് എണീപ്പിച്ച് മാടുകളെ പോലെ വേഷം മാറ്റി ആറു മണിക്ക് ഭക്ഷണം കഴിപ്പിച്ച് വെയിലത്ത് ഇരിപ്പിക്കും…ഉച്ചക്ക് നാലിനും ചിലപ്പോള്‍ ഷൂട്ട് ഇല്ലാതെയും ഒക്കെ നിക്കേണ്ടി വരും..
*തുടര്‍ച്ചയുള്ള കഥാപത്രങ്ങളുടെ വേതനം തടഞ്ഞു വെക്കുകയും ഭീമമായ കമ്മീഷന്‍ എടുത്ത് തുച്ഛമായ വരുമാനം നല്‍കുകയും ചെയ്യുക
*എഗ്രിമെന്റ് ഇല്ലാത്ത റോളുകള്‍ ആയതിനാല്‍ തന്നെ ഡയലോഗ് ഉണ്ട് , നല്ല റോളാണ് എന്നൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ലൊക്കേഷനില്‍ എത്തിക്കുന്ന സബ് കോര്‍ഡിനേറ്റര്‍സ് വരെ ഉണ്ട്…
*പ്രായമായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വരെ ക്രൗഡ് ഷൂട്ടുകളില്‍ മണിക്കൂറുകളോളം നില്‍പ്പിക്കും ..ഷൂട്ടിന് ഒന്നര മണിക്കൂര്‍ മുന്‍പേ അവര്‍ നിന്ന് തുടങ്ങും..ഒരിക്കല്‍ ഒരു സ്ത്രീ തല കറങ്ങി വീഴുകയുണ്ടായി…
സിനിമയില്‍ ഏറ്റവും ക്രൂരതകള്‍ അനുഭവിക്കുന്ന വിഭാഗം അത് അനുഭവത്തില്‍ നിന്നും നിസ്സംശയം പറയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന്…
ഇതിന് പുറമെ ലൈംഗിക താല്പര്യങ്ങള്‍ ,ഉളുപ്പില്ലാത്ത അഡ്ജസ്റ്റ്‌മെന്റ് ആവശ്യങ്ങള്‍ പറഞ്ഞും കേട്ടും അത്തരം അവസരങ്ങള്‍ വേണ്ട എന്ന് പറയേണ്ടി വരുന്ന , ഞാന്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യാറില്ല’ എന്നൊരു സ്ത്രീക്ക് പറയേണ്ടി വരുന്ന വൃത്തികെട്ട സംസ്‌കാരം സിനിമയ്ക്ക് അകത്തുണ്ട്. സിനിമയോടുള്ള, അഭിനയത്തോടുള്ള താല്പര്യവും ആഗ്രഹവും ചൂഷണം ചെയ്യപ്പെടുകയാണ് ഇവിടെ…ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത് കുറിക്കാം…
‘ഫേമസായാല്‍ ഇവളുമാരൊന്നും നമ്മളെ കണ്ടാല്‍ മൈന്‍ഡ് പോലും ചെയ്യില്ല…തുടക്കത്തില്‍ കേറി പറ്റാന്‍ ഉള്ള തത്രപ്പാടാ…അത് കൊണ്ട് എനിക്ക് കിടന്നു തന്നാല്‍ അതെങ്കിലും കിട്ടി എന്ന് ഞാന്‍ സമാധാനിക്കും…അവസരം വേണോ…എങ്കില്‍ ഇത് വേണം ‘
ഈ പറഞ്ഞത് ഒരു മടിയുമില്ലാതെ മുഖത്ത് നോക്കിയാണെന്നത് കൊണ്ട് ഞാനോര്‍ത്തത് മറ്റൊന്നാണ്…ഇവന്റെ ഈ കോണ്‍ഫിഡന്‍സിനു പിന്നില്‍ വളരെയേറെ സ്ത്രീകളുടെ നിസ്സഹായത ഉണ്ടായിട്ടുണ്ട് എന്നതാണ്..കൂട്ടത്തില്‍ അവന്‍ പലരുടെയും ഫോട്ടോ കാണിച്ച് ഇവരൊക്കെ കൂടെ കിടന്നിട്ടുണ്ട് എന്ന് വമ്പത്തരവും വിട്ടു .
സത്യത്തില്‍ സിനിമാ ഇന്റസ്ട്രിയുടെ സ്ട്രക്‌സ്ചര്‍ പരിതാപകരമാണ്…വമ്പന്മാര്‍ എന്ന് സ്വയം കരുതുന്ന നിലവാരമില്ലാത്ത,അരാഷ്ട്രീയരായ കുറെ പേരുടെ കയ്യിലെ ആ കയറ് പൊട്ടിക്കുക തന്നെ വേണം…
അത് കൊണ്ട് തന്നെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞെട്ടലോടെ ഒന്നുമല്ല ആരും കേള്‍ക്കുന്നത്.
ചോദ്യം ഇനിയെന്ത് എന്നാണ്??

STORY HIGHLIGHTS: Azniya Ashmin about her bad experience in malayalam cinema