India

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‍രിവാളിനെ വിചാരണ ചെയ്യാൻ സി.ബി.ഐക്ക് അനുമതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ അനുമതി. സി.ബി.ഐ കുറ്റപത്രം അംഗീകരിച്ച് റൗസ് അവന്യു കോടതിയാണ് വിചാരണക്ക് അനുമതി നൽകിയത്.

കെജ്‌രിവാളിനെതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. സി.ബി.ഐ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി ജാമ്യം നൽകിയിരുന്നില്ല. ​കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത കെജ്‌രിവാളിന്റെ ഹരജി ആ​ഗസ്ത് അഞ്ചിന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.