Crime

കാണാതായ കുഞ്ഞിന്‍റെ മൃതദേഹം ശൗചാലയത്തിൽ; കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നെന്ന് രതീഷിന്‍റെ കുറ്റസമ്മതം

ആലപ്പുഴ: ചേര്‍ത്തലയിൽ കാണാതായ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മയുടെ ആൺസുഹൃത്തിന്റെ വീട്ടിലെ ശൗചാലയത്തില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.

കുഞ്ഞിന്റെ അമ്മ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനി ആശ(35), സുഹൃത്ത് രതീഷ്(38) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രതീഷിന്റെ വീടിന് സമീപത്തെ പൊന്തക്കാട്ടില്‍ കുഞ്ഞിനെ എത്തിക്കുമ്പോള്‍ പൊതിഞ്ഞിരുന്ന തുണിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് രതീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ യുവതി പ്രസവിച്ചത്. പള്ളിപ്പുറം പഞ്ചായത്തില്‍ താമസിക്കുന്ന യുവതിയുടെ വീട്ടില്‍ ആശാ വര്‍ക്കര്‍ എത്തുകയും തുടര്‍ന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാള്‍ക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തറിയുന്നത്.

പിന്നീട് ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ അഡ്മിഷന്‍ വിവരങ്ങള്‍ ലഭിക്കുകയും കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഡിസ്ചാര്‍ജായി പോകുന്ന സമയത്ത് യുവതിയുടെ കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവല്ലെന്നും മറ്റൊരു യുവാവാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.

അതിനിടെ, കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കൈമാറിയെന്ന് ആശ പറഞ്ഞിരുന്നു. എന്നാൽ, ഇത് കളവാണെന്ന് പിന്നീട് കണ്ടെത്തി. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നല്‍കിയത്. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നാണ് മൊഴി.