India

കനത്ത മഴയും വെള്ളപ്പൊക്കവും തെലങ്കാനയും ആന്ധ്രയും ഒറ്റപ്പെട്ട അവസ്ഥയില്‍; മഴക്കെടുതിയില്‍ 35 പേരുടെ ജീവന്‍ നഷ്ടമായി

കേന്ദ്ര സഹായത്തിനായി അഭ്യര്‍ത്ഥിച്ച് ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 35 പേരുടെ ജീവന്‍ നഷ്ടമാകുകയും റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെടുകയും നിരവധി പേരെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. തെലങ്കാനയില്‍ 16 മരണങ്ങളും ആന്ധ്രാപ്രദേശില്‍ 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ഏകദേശം 4.5 ലക്ഷം ആളുകളെ ബാധിച്ചു, വിജയവാഡ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ പലരും പാല്‍ പോലുള്ള അവശ്യവസ്തുക്കളുടെ ക്ഷാമം നേരിടുന്നു. എന്‍ടിആര്‍, ഗുണ്ടൂര്‍, കൃഷ്ണ, ഏലൂര്‍, പല്‍നാട്, ബപട്ല, പ്രകാശം ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി ബാധിച്ചതെന്ന് ഔദ്യോഗിക അറിയിപ്പ് സൂചിപ്പിക്കന്നു. 20 സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) ടീമുകളും 19 ദേശീയ ദുരന്ത പ്രതികരണ സേന (NDRF) ടീമുകളും രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ്. നിരവധിയിടങ്ങളിലെ കൃഷിയിടങ്ങളില്‍ വെള്ളം കയറി നാശം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയും നീണ്ടുനില്‍ക്കുന്ന വൈദ്യുതി മുടക്കവും ദൈനംദിന ജീവിതത്തെ താറുമാറാക്കി, പ്രത്യേകിച്ച് വിജയവാഡയെ സാരമായി ബാധിച്ചു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു തന്റെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും മോശം ദുരന്തമെന്നാണ് സമീപകാലത്തെ വെള്ളപ്പൊക്കത്തെ വിശേഷിപ്പിച്ചത്. വ്യാപകമായ ജീവനും സ്വത്തിനും നാശനഷ്ടം ചൂണ്ടിക്കാട്ടി സാഹചര്യം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ‘എന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമാണിത്… ഹുദ്ഹുദ് ചുഴലിക്കാറ്റും തിത്ലി ചുഴലിക്കാറ്റും പോലുള്ള സംഭവങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു, എന്നാല്‍ ഇവിടെ മനുഷ്യരുടെ കഷ്ടപ്പാടുകളും സ്വത്ത് നഷ്ടങ്ങളും വളരെ വലുതാണ്,’ എന്‍ടിആര്‍ ജില്ലാ കളക്ട്രേറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയില്‍ അവിടം താല്‍ക്കാലിക സെക്രട്ടേറിയറ്റാക്കി മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ വ്യക്തിപരമായി മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എക്സില്‍ സംസ്ഥാനത്തിന് അയച്ച സന്ദേശം നല്‍കി.

ആന്ധ്രയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കാന്‍ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിച്ചു. ആളുകള്‍ വലയാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനും സഹായം എത്തിക്കുന്നതിനും ഉദ്യോഗസ്ഥര്‍ അവ ഉപയോഗിക്കുന്നു. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിക്കാന്‍ ഡ്രോണുകളുടെ ഉപയോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുള്ളതുമാക്കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ 10,000 ഭക്ഷണ പാക്കറ്റുകള്‍ എത്തിക്കാന്‍ 16 ഡ്രോണുകള്‍ ഉപയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

തെലങ്കാനയില്‍ മഴയിലും വെള്ളപ്പൊക്കത്തിലും വിവിധ സംഭവങ്ങളിലായി 16 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ കൃഷിനാശവും കനാലുണ്ടായ നാശവും കാണാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എത്തി

അതേസമയം, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സംസ്ഥാനത്ത് 5,000 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുകയും 2,000 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെഡ്ഡി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സൂര്യപേട്ടയില്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച സൂര്യപേട്ട്, ഖമ്മം ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു, ‘സംസ്ഥാനത്ത് കനത്ത മഴയില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പഴയ ഖമ്മം, വാറംഗല്‍, നല്‍ഗൊണ്ട ജില്ലകളില്‍ വന്‍ നാശനഷ്ടമുണ്ടായി. വിളകള്‍ നശിച്ചു. ലക്ഷക്കണക്കിന് ഏക്കര്‍, കനാലുകളും കുളങ്ങളും തകര്‍ന്നു, റോഡ് ശൃംഖല വിച്ഛേദിക്കപ്പെട്ടു, വൈദ്യുത സബ്സ്റ്റേഷനുകള്‍ക്കും വൈദ്യുത തൂണുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു, 5,438 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍.