Kerala

എസ് പി സുജിത് ദാസിന് സസ്പെൻഷൻ

തിരുവനന്തപുരം: പത്തനത്തിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ പിഎ എസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്.

പി.വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ അജിത്കുമാറിനെ കുറിച്ചും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചും സുജിത് ദാസ് വെളിപ്പെടുത്തിയത് സേനയ്‌ക്കാകെ അപമാനമായിരുന്നു.

സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തി എന്നാണ് ഡിജിപി നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. പത്തനംതിട്ട മുൻ എസ് പിയായിരുന്നു സംഭവം നടക്കുമ്പോൾ സുജിത് ദാസ്. എസ്‌ പിയുടെ നടപടി സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടാണെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറിയിരുന്നു.

മലപ്പുറം എ‌സ് പി ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചതിന്റെ പേരിലും നിലമ്പൂർ എംഎൽഎ പി.വി അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നുമാണ് എസ്‌ പി സുജിത് ദാസ് വിവാദത്തിലായത്. തുടർന്ന് അവധിയെടുത്ത ശേഷം മാറിനിൽക്കുകയായിരുന്നു. കഴിഞ്ഞദിവസം അദ്ദേഹം ഡിജിപിയ്‌ക്ക് മുന്നിൽ ഹാജരായിരുന്നു.

എസ്പിയുടെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് സുജിത് ദാസ് പി വി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ആവശ്യത്തിന് വ്യക്തമായ മറുപടി നല്‍കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുന്ന എംഎല്‍എ എം ആര്‍ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎല്‍എ ഒന്ന് പിന്‍വലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വര്‍ഷത്തെ സര്‍വ്വീസ് ഉണ്ടെന്നും അത്രയും കാലം താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നായിരുന്നു സുജിത് ദാസ് സംഭാഷണത്തിനിടെ പറഞ്ഞത്.

എഡിജിപി അജിത് കുമാറിനെതിരെയും അദ്ദേഹം അന്‍വറിനോട് സംസാരിച്ചിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാര്‍ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത് ദാസ് ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാറില്ലെന്നാണ് എംഎല്‍എ മറുപടി നല്‍കിയത്.