Travel

എട്ട് നിലകളുള്ള വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? ഇങ്ങോട്ട് പോരെ

പാറക്കെട്ടുകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം കാണാന്‍ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്

കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ തിരുവമ്പാടിക്കടുത്തുള്ള നയന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് അരിപ്പാറ വെള്ളച്ചാട്ടം. ഇരുവഴഞ്ഞിപ്പുഴയാണ് പാറക്കെട്ടുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന അരിപ്പാറ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രദേശം പാറക്കെട്ടുകള്‍ ആണെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ പാറക്കെട്ടുകള്‍ക്കിടയില്‍ ധാരാളം കുളങ്ങള്‍ കാണാന്‍ സാധിക്കും. ഈ കുളത്തില്‍ സഞ്ചാരികള്‍ക്ക് കുളിക്കാനും നീന്താനും എല്ലാം ഉള്ള സൗകര്യം ഉണ്ട്. തിരുവമ്പാടിയില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ആകും.സുള്ളുകല്ല്, വട്ടക്കുഴി, നിരന്നപ്പാറ, ഒലിച്ചുചാട്ടം, ശ്വാസക്കുഴി, നീലക്കായത്തടകം എന്നിവയും ഉള്‍പ്പെടുന്ന എട്ട് നിലകളുള്ള വെള്ളച്ചാട്ടമാണ് അരിപ്പാറ. ഇരുവഴിഞ്ഞി പുഴയുടെ ഭാഗമായ ഇവിടേക്ക് സാഹസികത കൊതിച്ചും സഞ്ചാരികള്‍ എത്താറുണ്ട്. ഇരുവഞ്ഞിപ്പുഴയുടെ ഉല്‍ഭവമാണ് അരിപ്പാറയുടെ മേലേയുള്ള വനാന്തരങ്ങളില്‍ നിന്ന് തുടങ്ങുന്നത്. പതിമൂന്നു വര്‍ഷം മുമ്പാണ് അരിപ്പാറ ടുറിസം ഭൂപടത്തില്‍ ഇടം പിടിച്ചത്. മനസിന് കുളിര്‍മയേകുന്ന അന്തരീക്ഷമാണ് അരിപ്പാറയിലേത്. വെളലച്ചാട്ടത്തിന് ചുറ്റുമുളള പാറകളിലുള്ള കുഴികളും അതിലൂടെ ഒഴുകി വരുന്ന വെളളവും നമ്മുടെ മനം കവരും.

പാറക്കെട്ടുകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം കാണാന്‍ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. അങ്ങ് അകലെ നിന്നാല്‍ തന്നെ വെള്ളത്തിന്റെ ഇരമ്പല്‍ കേള്‍ക്കാം. ഈ ഇരുമ്പല്‍ കേട്ടുകൊണ്ട് നമുക്ക് നടന്ന് വെള്ളച്ചാട്ടത്തിന് അരികിലേക്ക് എത്താം. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ ആവാത്ത ഒരു ഇടമാണിത്. വാരാന്ത്യങ്ങളില്‍ പ്രത്യേകിച്ചും ഇവിടേക്ക് ധാരാളം ആളുകളാണ് എത്താറുള്ളത്. വീട്ടുകാരുടെയും കൂട്ടുകാരുടെയും ഒപ്പം ഒഴിവുസമയങ്ങള്‍ ആഘോഷിക്കാന്‍ പറ്റിയ ഒരിടമാണിത്. മഴക്കാലമാണെങ്കില്‍ ഇവിടുത്തെ ഭംഗി കുറച്ചു കൂടി കൂടുമെന്ന് വേണം പറയാന്‍.കാലാവസ്ഥയുടെ കാര്യമാണെങ്കില്‍, വേനല്‍ക്കാലത്തും തണുപ്പ് അനുഭവപ്പെടുന്ന ഒരു പ്രദേശമാണിത്. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ഇവിടേക്ക് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ഇവിടെക്കുള്ള പ്രവേശന സമയം. ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിര്‍മിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്ററും സുരക്ഷാ ഗാര്‍ഡുകളൂം ഇവിടെ ഉണ്ട്.

STORY HIGHLIGHTS: Arippara Waterfalls, Kozhikode