Kerala

SFI നേതാവ് അര്‍ഷോയ്ക്ക് ബി.എ പാസ്സാകാതെ M.Aയ്ക്ക് പ്രവേശനം: പരാതി നല്‍കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

ആര്‍ഷോയെ പുറത്താക്കണമെന്നും പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കണമെന്നും ആവശ്യം

ഇടത് അനുകൂല വിദ്യാര്‍ത്ഥി സംഘടനായ SFI വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. SFI സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്കെതിരേ ഗുരുതര ആരോപണമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഉന്നയിച്ചിരിക്കുന്നത്. ഇു സംബന്ധിച്ച പരാതി ഗവര്‍ണര്‍ക്കും എം.ജി. യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്കും, സര്‍ക്കാരിനും നല്‍കിയിട്ടുണ്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി വ്യക്തമാക്കുന്നു. ബി.എ പരീക്ഷ പാസാകാത്ത SFI നേതാവ് പി.എം. ആര്‍ഷോയ്ക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം നല്‍കിയതിനെതിരേയാണ് പരാതി. എറണാകുളം മഹാരാജാസ് കോളേജിലെ അഞ്ചുവര്‍ഷ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ പ്രവേശനം നേടിയ പി.എം. ആര്‍ഷോയെയാണ് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റര്‍ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിന് പ്രവേശനം നല്‍കിയത്.

അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന് 75 ശതമാനം ഹാജര്‍ വേണമെന്നിരിക്കെയാണ് ഹാജര്‍ 10 ശതമാനം മാത്രമുള്ള ആര്‍ഷോയ്ക്ക് ആറാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയിരുന്നത്. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റര്‍ പരീക്ഷപോലും എഴുതാത്ത ആര്‍ഷോയ്ക്ക് പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്റഗ്രേറ്റഡ് പി.ജി ക്ലാസില്‍ പ്രവേശനം നല്‍കിയത്. കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള കായംകുളം MSM കോളേജില്‍ ബികോം പാസ്സാകാത്ത SFI പ്രവര്‍ത്തകനായ നിഖില്‍ തോമസ് MCom ന് പ്രവേശനം നേടിയതിന് സമാനമായാണ് ആര്‍ഷോയുടെ MA ക്ലാസ്സിലേയ്ക്കുള്ള പ്രവേശനം.

അന്ന് ആര്‍ഷോ, നിഖില്‍ തോമസിന്റെ പ്രവേശനം ന്യായീകരിച്ച് രംഗത്ത് വന്നെങ്കിലും, അന്വേഷണത്തെ തുടര്‍ന്ന് സര്‍വ്വകലാശാല വിദ്യാര്‍ഥിയുടെ തുടര്‍ പഠനം സ്ഥിരമായി വിലക്കുകയായിരുന്നു. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും കഴിഞ്ഞ വര്‍ഷം ബി.എ പാസ്സാകാത്ത ആറു വിദ്യാര്‍ഥികള്‍ക്ക് എം.എയ്ക്ക് പ്രവേശനം നല്‍കിയത് പരാതിയെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. ജൂണിന് മുമ്പ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ഷോ പഠിക്കുന്ന അര്‍ക്കിയോളജി ബിരുദപരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് കൃത്യമായി നടത്തുകയായിരുന്നു. തുടര്‍ന്ന് ആര്‍ക്കിയോളജി ആറാം സെമസ്റ്റര്‍ പരീക്ഷ റിസള്‍ട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാര്‍ഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിച്ചവരോടൊപ്പം പരീക്ഷ എഴുതാന്‍ യോഗ്യത ഇല്ലാത്ത ആര്‍ഷോയെ കൂടി പിജി ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അര്‍ഷോയ്ക്ക് MA ക്ലാസ്സിലേയ്ക്ക് കയറ്റം നല്‍കുന്നതിന് വേണ്ടിയായിരുന്നു ആര്‍ക്കിയോളജി അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നതെന്ന് ആരോപണമുണ്ട്. മഹാരാജാസ് കോളേജ് ഓട്ടോണമസ് ആയതുകൊണ്ട് കോളേജ് പ്രവേശനം, ഹാജര്‍, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയില്‍ കോളേജിന് അഫിലിയേഷന്‍ നല്‍കിയിട്ടുള്ള എം.ജി സര്‍വകലാശാലയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലും സര്‍വകലാശാലാ അധികൃതര്‍ തയ്യാറാകാതെ, പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ചുമതലയാണ് സര്‍വകലാശാലയ്ക്കുള്ളത്.

13 ശതമാനം മാത്രം ഹാജരുള്ള രണ്ടാം സെമസ്റ്റര്‍ പി.ജി വിദ്യാര്‍ഥിയും കെ.എസ്.യു ഭാരവാഹിയുമായ അമല്‍ ടോമി ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാന്‍ അനുവദിച്ചുവെങ്കിലും, നിശ്ചിത ശതമാനം ഹാജരില്ലെന്ന പേരില്‍ കോളേജില്‍ നിന്നും നീക്കം ചെയ്തതിന് തൊട്ടു പിന്നാലെയാണ് ആറാം സെമസ്റ്ററില്‍ 10 ശതമാനം മാത്രം ഹാജരുള്ള, ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷ ജയിക്കാത്ത ആര്‍ഷോയ്ക്ക് പിജി പ്രവേശനം നല്‍കിയിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി അംഗീകരിച്ച റെഗുലേഷന്‍ പ്രകാരം എല്ലാ സെമസ്റ്ററിനും 75 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളൂ.

ഒന്നു മുതല്‍ ആറുവരെ സെമസ്റ്റര്‍ പരീക്ഷ പാസാകുന്നതിന് 120 ക്രെഡിറ്റ് വേണമെന്നും അവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങി കോഴ്‌സ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യവസ്ഥയുണ്ട്. പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏഴു മുതല്‍ 10 വരെ സെമസ്റ്ററുകളില്‍ 80 ക്രെഡിറ്റ് നേടിയാല്‍ പിജി ഡിഗ്രി ലഭിക്കും. മറ്റു കോളേജുകളില്‍ നിന്നും ബിഎ പരീക്ഷ പാസാകുന്നവര്‍ക്ക് ഏഴാം സെമസ്റ്ററില്‍ ലാറ്ററല്‍ എന്‍ട്രി MA ക്ലാസ്സില്‍ പ്രവേശന നല്‍കാനും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ നിലനില്‍ക്കവേയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ പാസ്സാകാത്ത, ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ യോഗ്യത പോലും ഇല്ലാത്ത ആര്‍ഷോയ്ക്ക് പിജി ക്ലാസില്‍ രഹസ്യമായി പ്രിന്‍സിപ്പല്‍ പ്രവേശനം നല്‍കിയത്.

ഇദ്ദേഹം പതിവായി ക്ലാസ്സില്‍ ഹാജരാക്കാത്തത് കൊണ്ട് അധ്യാപകര്‍ക്കോ സഹ പാഠികള്‍ക്കോ കോളേജില്‍ തുടര്‍പഠനം നടത്തുന്നതായി അറിവില്ല. എന്നാല്‍ ആര്‍ഷോ ബിരുദം കഴിഞ്ഞുള്ള പഠനം തുടരുന്നതായാണ് കോളേജിലെ ഔദ്യോഗിക രേഖകള്‍. കോളേജിലെ പ്രവേശനചുമതലയുള്ള പരീക്ഷ കണ്ട്രോളറുടെയും ചില അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്താശയോടെയാണ് ഈ പ്രവേശന തിരിമറി നടത്തിയത്. ആര്‍ഷോ ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ നൂറില്‍ നൂറു മാര്‍ക്കും നേടിയത് വലിയ വിവാദമായിരുന്നു. സി.പി.എം ആഭിമുഖ്യമുള്ള സര്‍ക്കാര്‍ കോളേജ് അധ്യാപക സംഘടനയുടെ മുന്‍ നേതാവും എം.ജി സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗവുമാണ് കോളേജ് പ്രിന്‍സിപ്പല്‍.

എം.ജി സര്‍വകലാശാല അംഗീകരിച്ച റെഗുലേഷന് വിരുദ്ധമായി നിശ്ചിത ഹാജരോ, ക്രെഡിറ്റോ ഇല്ലാതെ ആര്‍ഷോയ്ക്ക് പിജി സെമസ്റ്ററില്‍ പ്രവേശനം നല്‍കിയ കോളേജ് പ്രിന്‍സിപ്പല്‍നെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും, ആര്‍ഷോയെ കോളേജ് റോളില്‍ നിന്നും നീക്കം ചെയ്യണമെന്നുമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ ആവശ്യം ഈ ആവശ്യങ്ങളുമായാണ് ഗവര്‍ണര്‍, എം ജി സര്‍വകലാശാല വി സി, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കുന്നത്.

 

CONTENT HIGHLIGHTS;SFI leader Arsho admitted to M.A. without passing B.A.: Save University Campaign Committee files complaint