India

മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിൽ 11കാരിക്ക് പീഡനം, യുപിയിൽ ജൂനിയർ ഡോക്ടർ അറസ്റ്റിൽ

സംഭവത്തിൽ 23 വയസ് പ്രായമുള്ള ജൂനിയർ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബറേലി സ്വദേശിയായ ജൂനിയർ ഡോക്ടറെ മെഡിക്കൽ കോളേജ് സസ്പെൻഡ് ചെയ്തു

മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിൽ പെൺകുട്ടിക്ക് പീഡനം. ജൂനിയർ ഡോക്ടർ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ അഗ്രിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലാണ് 11 കാരി ലൈംഗിക പീഡനത്തിനിരയായത്. സംഭവത്തിൽ 23 വയസ് പ്രായമുള്ള ജൂനിയർ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബറേലി സ്വദേശിയായ ജൂനിയർ ഡോക്ടറെ മെഡിക്കൽ കോളേജ് സസ്പെൻഡ് ചെയ്തു.

ജൂനിയർ ഡോക്ടറെ കോടതി റിമാൻഡ് ചെയ്തു. ഒന്നാം വർഷ റെസിഡന്റ് ഡോക്ടറാണ് അറസ്റ്റിലായിട്ടുള്ളത്. ഭാരതീയ ന്യായ് സംഹിത 64, 65, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ജീവനക്കാരന്റെ ലൈംഗിക പീഡനം, 12 വയസിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിക്കൽ എന്നിവ അടക്കമുള്ളവയാണ് ജൂനിയർ ഡോക്ടർക്കെതിരായ കുറ്റങ്ങളിൽ ചിലത്. ആഗ്രയിലെ സരോജിനി നായിഡു മെ‍ഡിക്കൽ കോളേജ് സംഭവത്തിൽ ജൂനിയർ ഡോക്ടർക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ ബിഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സിനെ ഡോക്ടറും മറ്റ് രണ്ട് പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം നഴ്‌സ് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെൽത്ത് കെയർ സെന്‍ററിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞിറങ്ങാൻ തുടങ്ങിയ നഴ്‌സിനെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.