India

ആകാശം തൊട്ട് തേജസ് യുദ്ധ വിമാനം പറത്തിയ ആദ്യ വനിത; ആരാണ് മോഹന സിംഗ്

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി ചരിത്രത്തില്‍ ഇഠെ നേടിയിരിക്കുകയാണ് സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിംഗ്. ഫ്ളൈയിംഗ് ബുള്ളറ്റ്സ് എന്ന പേരില്‍ അറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിന്റെ ഭാഗഗമായാണ് മോഹന സിംഗ് ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. രാജ്യം ഏറെ പ്രതീക്ഷയോടെ കേട്ടൊരു വാര്‍ത്ത കൂടിയാണിത്. ജോധ്പൂരില്‍ വെച്ച് അടുത്തിടെ നടന്ന ‘തരംഗ് ശക്തി’ എന്ന അഭ്യാസ പ്രകടനത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു മോഹന സിംഗ്. മൂന്ന് സേനകളിലെയും ഉപമേധാവികള്‍ക്ക് ഒപ്പം നടത്തിയ ചരിത്രപരമായ അഭ്യാസപ്രകടനത്തിന്റെ ഭാഗമായിരുന്നു മോഹന സിംഗും.

ഓഗസ്ത് 6 മുതല്‍ 14 വരെ തമിഴ്നാട്ടിലെ സുലൂര്‍ എയര്‍ബേസില്‍ നടന്ന ആദ്യഘട്ട അഭ്യാസ പ്രകടനത്തില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, യുകെ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത മള്‍ട്ടി-ഫേസ് സൈനികാഭ്യാസമാണ് തരംഗ് ശക്തി. ഈ വര്‍ഷം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 13 വരെ ജോധ്പൂരിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് രണ്ടാം ഘട്ടം സംഘടിപ്പിച്ചത്. ഓസ്ട്രേലിയ, ഗ്രീസ്, ശ്രീലങ്ക, യു.എ.ഇ, ജപ്പാന്‍, സിംഗപ്പൂര്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് അപൂര്‍വമായ നേട്ടം അവരെ തേടി എത്തിയിരിക്കുന്നത്.

2016ലാണ് യുദ്ധവിമാനങ്ങള്‍ പറത്താനും വനിതാ പൈലറ്റുമാര്‍ക്ക് അുമതി നല്‍കുന്ന ചരിത്രപരമായ തീരുമാനമുണ്ടായത്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ (IAF) നിലവില്‍ 20 ഓളം വനിതാ യുദ്ധവിമാന പൈലറ്റുമാരുണ്ട്. എട്ട് വര്‍ഷം മുമ്പ് ഫൈറ്റര്‍ സ്‌ക്വാഡ്രണില്‍ ഉള്‍പ്പെട്ട ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റായിരുന്നു അവര്‍. മോഹന സിംഗ് ഉള്‍പ്പെടെ 3 വനിതാ പൈലറ്റുമാര്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമുകളുടെ ഭാഗമായിട്ടുള്ളത്. അവ്‌നി ചതുര്‍വേദി, ഭാവനാ കാന്ത് എന്നിവരായിരുന്നു മറ്റ് രണ്ടുപേര്‍. ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേന കൂടിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ്.

ആരാണ് മോഹന സിംഗ് ?

ആദ്യമായല്ല ഈ പേര് ഇന്ത്യക്കാര്‍ കേള്‍ക്കുന്നത്. നേരത്തെയും പല ചരിത്രപരമായ നേട്ടങ്ങള്‍ സ്വന്തമാക്കി കൊണ്ട് ഈ യുവ പൈലറ്റ് എല്ലാവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുമാരായി ചരിത്രം കുറിച്ച മൂന്ന് പേരില്‍ ഒരാളായിരുന്നു മോഹന സിംഗ്. 1991 മുതല്‍ സ്ത്രീകള്‍ ഹെലികോപ്റ്ററുകളും ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളും പൈലറ്റ് ചെയ്ത് വന്നിരുന്നെങ്കിലും, 2016 വരെ അവര്‍ക്ക് യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഔദ്യോഗികമായി അനുമതി ലഭിച്ചിരുന്നില്ല.

ആ ഘട്ടത്തിലാണ് മോഹന സിംഗ് അടക്കമുള്ള മൂന്ന് പെണ്‍പുലികള്‍ ഇന്ത്യന്‍ സേനയുടെ അഭിമാനമായി ചരിത്രം കുറിച്ചത്. അടുത്തിടെ വരെ മോഹന സിംഗ് മിഗ്-21 വിമാനമാണ് പറത്തിയിരുന്നത്. എന്നാല്‍ നിലവില്‍ അവര്‍ എല്‍.സി.എ സ്‌ക്വാഡ്രണിനൊപ്പം പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഗുജറാത്തിലെ നാലിയ എയര്‍ ബേസിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. അന്നത്തെ സഹ പ്രവര്‍ത്തകരായിരുന്നു ഭാവന കാന്തും അവനി ചതുര്‍വേദിയും ആവട്ടെ നിലവില്‍ എസ്‌യു-30 വിമാനങ്ങളാണ് പറത്തുന്നത്.

നാരീ ശക്തി അവാര്‍ഡ് നേടിയ മൂന്ന് വനിതാ പൈലറ്റുകളില്‍ ഒരാള്‍ കൂടിയാണ് മോഹന സിംഗ്. 2019ല്‍, ‘ഹോക്ക്’ വിമാനത്തില്‍ പകല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായി സേവനം അനുഷ്ഠിച്ച ആദ്യത്തെ ഐ.എ.എഫ് വനിതാ പൈലറ്റായി മോഹന സിംഗ് മാറിയിരുന്നു. ഇതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ മോഹന സിംഗിന്റെ പേരിലുണ്ട്. ഇന്ത്യന്‍ വായൂ സേനയില്‍ ആദ്യമായി തേജസ് യുദ്ധവിമാനം പറത്തുന്ന വനിത എന്ന അപൂര്‍വ നേട്ടമാണ് മോഹന സിംഗിനെ തേടി എത്തിയിരിക്കുന്നത്. ഇത് ഭാവിയില്‍ സേനയുടെ ഭാഗമാവണം എന്നാഗ്രഹിക്കുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്കാണ് പ്രചോദനമാവുക.

ന്യൂഡല്‍ഹിയിലെ എയര്‍ഫോഴ്‌സ് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും പഞ്ചാബിലെ അമൃത്സറിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജീസില്‍ നിന്ന് ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനില്‍ ബിടെക്കും പൂര്‍ത്തിയാക്കി. അവളുടെ പിതാവ് മാസ്റ്റര്‍ വാറന്റ് ഓഫീസര്‍ പ്രതാപ് സിംഗ് (റിട്ട) ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു, അമ്മ മഞ്ജു സിംഗ് അധ്യാപികയാണ്. റോളര്‍ സ്‌കേറ്റിംഗ്, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക വിനോദങ്ങളും പാട്ട്, പെയിന്റിംഗ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും സിംഗ് ഇഷ്ടപ്പെട്ടിരുന്നു.

2019ല്‍ എയര്‍-ടു-എയര്‍, എയര്‍-ടു-ഗ്രൗണ്ട് ഫൈറ്റിംഗ് മോഡില്‍ പരിശീലനത്തോടെ ഹോക്ക് Mk.132- ല്‍ 380 മണിക്കൂറിലധികം അപകടരഹിതമായ പറക്കലും അവര്‍ നടത്തിയിട്ടുണ്ട്. ബിക്കാനീറിലെ എന്‍.എ.എല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ മിഗ് -21 പറത്തുന്ന നമ്പര്‍ 3 സ്‌ക്വാഡ്രണ്‍ കോബ്രാസിന്റെ ഭാഗമാണ് സിങ്. 2020 മാര്‍ച്ച് 9ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവര്‍ക്ക് നാരി ശക്തി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS;Tejas became the first woman to touch the skies; Who is Mohana Singh?