Kerala

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യം; കോടതി ഇന്ന് വാദം കേൾക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇന്ന് വാദം കേൾക്കും. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുക. പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ഇന്നലെ പ്രതിഭാഗം സുപ്രിംകോടതി ഉത്തരവ് വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു.

പൾസർ സുനിക്ക് ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം നൽകണമെന്നാണ് സുപ്രിം കോടതി നിർദേശം. സുനിയുടെ കാര്യത്തിൽ കടുത്ത ജാമ്യ വ്യവസ്ഥകൾ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. അതിനിടെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലെ പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതി ഇതോടൊപ്പം പരിഗണിക്കും.

ചൊവ്വാഴ്ചയാണ് സുനിക്ക് ജാമ്യം ലഭിച്ചത്. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാർ ജാമ്യം നൽകുന്നതിനിടെ എതിർത്തിരുന്നു. ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട് എന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഏഴ് വർഷമായി താൻ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ വാദം. നിരന്തരം ജാമ്യാപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ഹൈക്കോടതി പൾസർ സുനിക്ക് പിഴ ചുമത്തിയിരുന്നു. ഇത് സുപ്രിംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.