World

പാകിസ്ഥാനില്‍ ഭീകരാക്രമണം; 6 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹരീക് കെ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ 6 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹരീക് കെ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

മേഖലയില്‍ ടിടിപി സജീവമാണ്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് സമാനമായി നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. തെക്കന്‍ വസീറിസ്ഥാനിലെ അസം വാര്‍സക് പ്രദേശത്ത് വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്‍ സങ്കേതങ്ങളിലാണ് ടിടിപി പ്രവര്‍ത്തിക്കുന്നതെന്നാണ് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ടെങ്കിലും അഫ്ഗാന്‍ താലിബാന്‍ ഇതിനെ നിഷേധിച്ചിരിക്കുകയാണ്. 2021ല്‍ കാബൂളില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ പാകിസ്ഥാനിലെ തീവ്രവാദ സംഭവങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അടിക്കടി അതിര്‍ത്തിയിലുണ്ടാകുന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്.