Kerala

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കോൺഗ്രസ്- kpcc meeting resolutions

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും അടിയന്തര യോഗത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടായിരിക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പ്രതിഷേധ കൂട്ടായ്മയും സെപ്റ്റംബര്‍ 28ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനവും നടത്തുന്നത്.

14 ജില്ലകളിലെയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും. തൃശ്ശൂര്‍ ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒഴികെയുള്ള 256 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും സെപ്റ്റംബര്‍ 24 ലെ പ്രതിഷേധ കൂട്ടായ്മ സംസ്ഥാനവ്യാപകമായി നടത്തുന്നത്. 28ന് തൃശ്ശൂരില്‍ മഹാപ്രതിഷേധ സമ്മേളനം നടത്തുന്നതിനലാണ് ഈ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളെ 24 ലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്.

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേർന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ ഓണ്‍ലൈനായും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെ കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു.

STORY HIGHLIGHT: kpcc meeting resolutions