Celebrities

‘ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമാണ് അത് എന്ന്  മഞ്ജു വാര്യർ ആ സങ്കടം ഞങ്ങൾക്കും ഉണ്ട് എന്ന് പ്രേക്ഷകർ

മഞ്ജു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് കവിയൂർ പൊന്നമ്മ. മലയാള സിനിമയുടെ അമ്മ സാന്നിധ്യം എന്നുതന്നെ കവിയൂർ വിളിക്കാൻ സാധിക്കും ഇന്നലെയായിരുന്നു കവിയൂർ പൊന്നമ്മ മരണപ്പെട്ടത്. മലയാള സിനിമ രംഗത്തുള്ള പല പ്രമുഖരും കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു സ്വന്തം അമ്മയെ നഷ്ടപ്പെട്ട വേദനയാണ് താൻ അനുഭവിക്കുന്നത് എന്നായിരുന്നു നടൻ മോഹൻലാൽ കവിയൂർ പൊന്നമ്മയുടെ വേർപാടിൽ അനുശോചിച്ച് പറഞ്ഞത്. ഇതുപോലെ നിരവധി ആളുകൾ കവിയൂർ പൊന്നമ്മയുമായി ഉണ്ടായിരുന്ന ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. അത്തരത്തിൽ നടി മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മഞ്ജു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത് വാക്കുകൾ ഇങ്ങനെ..

ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി!
അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസ്സിലെ സ്‌നേഹം അടുത്തറിഞ്ഞു. ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുകച്ചേച്ചിയുമൊത്ത് ‘കണ്ണെഴുതിപൊട്ടും തൊട്ട്’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മച്ചേച്ചിയെ ഓര്‍മിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കണ്‍മുന്നില്‍ പൊന്നമ്മച്ചേച്ചിയുള്ളതുപോലെ തോന്നിയിട്ടുണ്ട്,പലവട്ടം.
കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയില്‍ നിന്നോ പൂജാമുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോള്‍. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയമായിരുന്നില്ല,ഒരമ്മയുടെ പെരുമാറ്റമായിരുന്നു.
പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ,മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി…ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്.

മഞ്ജു വാര്യരുടെ അതേ സങ്കടം തന്നെ പ്രേക്ഷകർക്കും ഉണ്ട് എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്, മഞ്ജുവിനെ ആ അമ്മയുടെ മകളായി കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പലതവണ അതുണ്ടാകും എന്ന് കരുതിയിട്ടുണ്ട് ,എന്നാൽ അങ്ങനെയൊരു കഥാപാത്രം മഞ്ജുവിനെ തേടിയെത്താതിരുന്നത് വല്ലാത്ത സങ്കടം നിറയ്ക്കുന്നു എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. എങ്കിലും അവരുടെ സഹോദരിയുടെ ഒപ്പം
അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയില്ലേ..? പൊന്നമ്മ ചേച്ചിയെ പോലെ തന്നെ പ്രതിഭയാണ് അവരും എന്ന് ചിലർ കമന്റുകളിലൂടെ അറിയിക്കുന്നു.

Story Highlights ; Manju Warrier talkes Kaviyoor Ponnamma

Latest News