Kerala

‘ആളുകൾ ഡൈവ് ചെയ്തിട്ട് കാര്യമില്ല, ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തുള്ള പരിശോധനക്ക് മുന്‍ഗണന നല്‍കണം’; ആവശ്യവുമായി അര്‍ജുന്‍റെ കുടുംബം

ബെം​ഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നിക്കം ചെയ്തുള്ള പരിശോധനക്ക് മുന്‍ഗണന നല്‍കണമെന്ന് അര്‍ജുന്റെ കുടുംബം. പോയിന്റ് ഫോര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് അർജുന്റെ സഹോദരി അഞ്ജു ആവശ്യപ്പെട്ടു. ഡൈവിംഗിനെ പിന്തുടര്‍ന്നല്ല ഡ്രഡ്ജര്‍ പരിശോധന സംവിധാനം പ്രവര്‍ത്തിക്കേണ്ടതെന്നും ഇവര്‍ പറഞ്ഞു.

ഇനി ആളുകൾ ഡൈവ് ചെയ്യുന്നത് കൊണ്ട് കാര്യമില്ല. റഡാർ, സോണാർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയ സ്ഥലത്ത് എന്താണ് ഉള്ളതെന്ന് നോക്കിയിട്ട് മതി മറ്റ് ഇടങ്ങളിൽ പരിശോധനയെന്നും അഞ്ജു പറഞ്ഞു. ദിവസങ്ങൾക്കു ശേഷം ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെ ലോറിയുടെ ഭാ​ഗങ്ങൾ കണ്ടെത്താനായില്ല.

അതേസമയം, ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഈശ്വര്‍ മല്‍പെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ പുറത്തെത്തിച്ചു. പരിശോധനയില്‍ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ ഇരുമ്പ് വടം വച്ചാണ് പുറത്തെത്തിച്ചത്. ലോറിയുടെ ആക്‌സിലും രണ്ട് ടയറുകളും ഉയര്‍ത്തി. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേത് അല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്.

പുറത്തെത്തിച്ച ഭാഗം ടാങ്കറിന്റേത് ആണ്. ലോറിയുടേത് അല്ലെന്നുമാണ് കണക്കാക്കുന്നത്. നേരത്തെ ഒരു ടാങ്കര്‍ ലോറിയും കാണാതായിരുന്നു. അര്‍ജുന്റെ ലോറിയുടെ താഴെ ഉള്ള നിറം കറുപ്പാണ്. ഇത് ഓറഞ്ച് നിറം ആണെന്നും അര്‍ജുന്റെ ലോറി അല്ലെന്നും മനാഫ് വ്യക്തമാക്കി.

ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുള്ള തെരച്ചിൽ രണ്ട് പോയിന്‍റുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ആദ്യത്തെ പോയിന്‍റില്‍ നിന്നാണ് ടാങ്കറിന്‍റെ രണ്ട് ടയറുകളും ആക്സിലേറ്ററും കണ്ടെത്തിയത്. രണ്ടാം പോയിന്‍റില്‍ നിന്നാണ് ടാങ്കറിന്‍റെ ക്യാബിന്‍ കണ്ടെത്തിയത്. ഏറെ നേരം നീണ്ട് നിന്ന ഇന്നത്തെ തെരച്ചിൽ ഈശ്വർ മാൽപെ അവസാനിപ്പിച്ച് കയരയിലേക്ക് കയറി. നാളെയും മുങ്ങി തെരച്ചിൽ തുടരും എന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു.