Crime

എളമക്കര കൂട്ടബലാൽസം​ഗക്കേസ്: ഇരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ, നടപടി രേഖകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിച്ചതിന്

കൊച്ചി: എളമക്കരയിലെ കൂട്ടബലാൽസം​ഗത്തിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ. മതിയായ രേഖകകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിച്ചതിനാണ് ഇരുപതുകാരിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ റിമാൻഡ് ചെയ്തു.

യുവതിയെ പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റിലെ വനിതകളടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജോഗിത, വിപിൻ തുടങ്ങിയവരാണ് പിടിയിലായത്. ‌

എട്ട് വർഷമായി രാജ്യത്തെ ഡൽഹി, കൊൽക്കത്ത തുടങ്ങി വിവിധ നഗരങ്ങളിൽ യുവതിയെ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. 12-ാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയിൽ എത്തിയത്. ബെംഗളുരുവിൽ നിന്ന് പെൺകുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിൽ എത്തിച്ചത്. ഇരുപതിലേറെ പേർക്കാണ് എളമക്കരയിലെ പെൺവാണിഭ സംഘം പെൺകുട്ടിയെ കൈമാറിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി എന്നും സൂചനയുണ്ട്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി സംഘത്തിലൊരാൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. പെണ്‍കുട്ടി നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.