India

ഷിരൂരില്‍ കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളല്ല; ഡ്രഡ്ജർ കരാര്‍ നാളെ അവസാനിക്കും

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസവും ഫലം കണ്ടില്ല. അര്‍ജുന്റെ ട്രക്കിന്റേതെന്ന് ഉറപ്പിക്കാവുന്ന ഒന്നും കണ്ടെത്തിയില്ല. ഇന്ന് കണ്ടെത്തിയ ലോഹഭാഗവും ഹൈഡ്രോളിക് ജാക്കിയും അര്‍ജുന്റെ ലോറിയുടേതല്ലെന്നാണ് ലോറിയുടമ വ്യക്തമാക്കിയത്.

നാളെ വരെ തിരച്ചില്‍ നടത്താനാണ് ഡ്രഡ്ജറിന്‍റെ കരാര്‍. നാവിക സേന പുഴയില്‍ മാര്‍ക്ക് ചെയ്ത് നല്‍കിയ സിപി4 എന്ന പോയിന്റിലാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. പുഴയ്ക്കടിയില്‍ കഴിഞ്ഞ ദിവസം തന്നെ തടിക്കഷ്ണങ്ങളും സ്‌കൂട്ടറും കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു.

ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകള്‍ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള സിപി 4 എന്ന പോയിന്റില്‍ തന്നെ തിരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വര്‍ മല്‍പെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ക്യാമ്പിനും മുന്‍വശത്തെ ടയറുമാണ് കിട്ടിയത്.