India

ഹരിയാനയിൽ കോൺഗ്രസിന്‍റെ കള്ളത്തരങ്ങൾ നടപ്പാവില്ല; നയാബ് സിങ് സൈനി

ഡല്‍ഹി: ഹരിയാനയിൽ കോൺഗ്രസിന്‍റെ കള്ളത്തരങ്ങൾ നടപ്പാവില്ലെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി. ഹിമാചൽ പ്രദേശ്,തെലങ്കാന, കർണാടക സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇതുവരെയും പാലിച്ചിട്ടില്ല എന്നും സൈനി വിമർശിച്ചു. 10 വർഷത്തെ ഭരണ വിരുദ്ധ വികാരം മറച്ചുവെക്കാനാണ് ദുഷ്പ്രചരണം എന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം.

ഹരിയാനയിൽ ഏഴു വാഗ്ദാനങ്ങളിൽ ഊന്നിയാണ് കോൺഗ്രസിന്‍റെ പ്രചാരണം. 10 വർഷക്കാലത്തെ ബിജെപിയുടെ അഴിമതിയാണ് സ്ഥാനാർഥികളുടെ പ്രചാരണ വിഷയങ്ങൾ. വിജയിച്ച സംസ്ഥാനങ്ങളിൽ വാക്കു പാലിക്കാത്ത കോൺഗ്രസിന് ഹരിയാനയിൽ ഒന്നും ചെയ്യാൻ ആകില്ലെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബിജെപിയുടെ അഴിമതികൾ വെളിച്ചത്തു കൊണ്ടുവരുമെന്ന ഭയമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഗ്രാമമുഖ്യന്മാരുടെ സംഘടനയായ സർപ്പഞ്ച് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭരണ വിരുദ്ധ വികാരത്തോടൊപ്പം മുതിർന്ന നേതാക്കൾ പാർട്ടി വിട്ടത് മറികടക്കാൻ ദേശീയ നേതാക്കളാണ് ഹരിയാനയിൽ പ്രചാരണത്തിന് എത്തുന്നത്. 28ന് ഹിസാറിലെ റാലിയിൽ പ്രധാനമന്ത്രി നേതൃത്വം നൽകും. കെജ്‍രിവാളിന് ഒരു അവസരം നൽകുവെന്ന മുദ്രാവാക്യം ഉയർത്തി ആം ആദ്മി പാർട്ടിയും പ്രചാരണ രംഗത്ത് ശക്തമാകുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മൻ ഇന്നലെ വിവിധ ഇടങ്ങളിൽ റാലികൾക്ക് നേതൃത്വം നൽകി. അതേസമയം പ്രാദേശിക പാർട്ടിയായ ജെജെപി പിടിക്കുന്ന വോട്ടുകൾ ഏറെ നിർണയകമാകും എന്നാണ് ജെജെപി അധ്യക്ഷൻ ദുഷ്യന്ത്‌ ചൗട്ടാലയുടെ കണക്കുകൂട്ടൽ.