India

യുഎസ് സഹകരണം, ഇന്ത്യയില്‍ ആദ്യ ദേശീയ സുരക്ഷ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കും

യുഎസ് സൈന്യത്തിനും സഖ്യകക്ഷികള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും ആവശ്യമായ ചിപ്പുകള്‍ നിര്‍മിച്ച് കൈമാറുന്ന ഫാബ്രിക്കേഷന്‍ പ്ലാന്റ് 2025

യുഎസ് സഹകരണത്തോടെ കൊല്‍ക്കത്തയില്‍ ആദ്യ ദേശീയ സുരക്ഷ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണയായത്.

യുഎസ് സൈന്യത്തിനും സഖ്യകക്ഷികള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും ആവശ്യമായ ചിപ്പുകള്‍ നിര്‍മിച്ച് കൈമാറുന്ന ഫാബ്രിക്കേഷന്‍ പ്ലാന്റ് 2025 ഓടെ സ്ഥാപിക്കുകയാണ് ലക്ഷ്യം. ‘ശക്തി’ എന്ന് പ്ലാന്റിന് പേരിടും. ഇന്‍ഫ്രാറെഡ്, ഗാലിയം നൈട്രൈഡ്, സിലിക്കോണ്‍ കാര്‍ബൈഡ് സെമി കണ്ടക്ടറുകളടെ ഉത്പാദനമാണ് പ്ലാന്റില്‍ നടക്കുക. ഭാരത് സെമി, ഇന്ത്യന്‍ യുവ സംരംഭകരായ വിനായക് ഡാല്‍മിയ, വൃന്ദ കപൂര്‍ എന്നിവരുടെ സ്റ്റാര്‍ട്ടപ്പായ തേര്‍ഡ് ഐടെക്, യുഎസ് സ്‌പേസ് ഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാന്റ് നിര്‍മിക്കുക.

ഇന്തോപസിഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്കിന്റെ (ഐപിഇഎഫ്) ഭാഗമായി മൂന്ന് കരാറുകളിലും ഇന്ത്യയും യുഎസും ഒപ്പുവച്ചു. സുതാര്യ സമ്പദ് വ്യവസ്ഥ, ന്യായ സമ്പദ് വ്യവസ്ഥ, ആഗോള ഉന്നമനം എന്നിവ ലക്ഷ്യമിട്ടുള്ള കരാറുകളിലാണ് ഒപ്പുവച്ചത്. ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ 297 പ്രാചീന ശില്പങ്ങളുള്‍പ്പെടെയുള്ള നിര്‍മിതികളും യുഎസ് ഇന്ത്യയ്ക്ക് കൈമാറി.