Kerala

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം; മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന | Rape case: Investigation intensified for actor Siddique; Inspection in other states also

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹർജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖ് സുപ്രിംകോടതിയെ സമീപിച്ചാൽ തടസവാദ ഹർജിയുമായി അതിജീവിതയും കോടതിയിലെത്തും.

സിദ്ദിഖ് എറണാകുളം വിട്ടുപോയിട്ടുണ്ടാകില്ലെന്ന നിഗമനത്തില്‍ രാത്രി വൈകിയും ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ പരിശോധന നടന്നിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സിദ്ദിഖ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്‍റെ കേരളത്തിലെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകർപ്പ് കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി തയാറാക്കുന്നത് . 2016 ഇൽ നടന്ന സംഭവത്തിൽ 2024ൽ പരാതി നൽകിയത് ചോദ്യം ചെയ്താകും ഹർജി. അതേസമയം സിദ്ദിഖിന്‍റെ നീക്കം മുൻകൂട്ടി കണ്ട്, തടസവാദ ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ് അതിജീവിത. മുൻ കൂർ ജാമ്യഅപേക്ഷ പരിഗണിക്കുന്നതിനു മുൻപ് തന്‍റെ വാദം കൂടി കേൾക്കണമെന്ന് അതിജീവിത ആവശ്യപ്പെടും.