Kerala

തൃശൂർ പൂരം കലക്കൽ; റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രി, അന്വേഷണത്തിൽ ഇന്ന് തീരുമാനം

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. ഡിജിപിക്ക് കൈമാറിയ എഡിജിപിയുടെ റിപ്പോർട്ടും, എഡിജിപിക്കെതിരായ കുറിപ്പും മുഖ്യമന്ത്രി ഇന്നലെ പരിശോധിച്ചിരുന്നു. എഡിജിപിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഡിജിപിയുടെ കുറിപ്പിലുള്ളത്. ഇതുംകൂടി പരിഗണിച്ചാകും സർക്കാർ നീക്കം. പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിൻ്റെ സംശയാസ്പദ നീക്കമുണ്ടായെന്നാണ് എഡിജിപിയുടെ കണ്ടെത്തൽ. വിശദമായ അന്വേഷണമാണ് സിപിഐയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ഗൂഡാലോചന പുറത്തുവരാൻ വിശദമായ അന്വേഷണം ഡിജിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ജുഡീഷ്യൽ അന്വേഷണമോ ക്രൈം ബ്രാഞ്ച് അന്വേഷണമോ സർക്കാറിന് പ്രഖ്യാപിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.