Kerala

എം.എം. ലോറൻസിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി മകൾ ഹൈക്കോടതിയിൽ ഹർജി നൽകി | MM Lawrence’s Daughter Files High Court Petition for Release of His Body

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ തനിക്കു വിട്ടുനൽകാൻ എറണാകുളം കളമശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു മകൾ ആശാ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി 30 ന് പരിഗണിക്കും.

ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിനായി ഏറ്റെടുക്കാനുള്ള മെഡിക്കൽ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നും ഹിയറിങ്ങിനിടെ കേരള അനാട്ടമി നിയമത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിനെതിരെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിനു നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഹൈക്കോടതി നിർദേശിച്ച ഹിയറിങ് പ്രിൻസിപ്പൽ അട്ടിമറിച്ചെന്നും താൻ ഉന്നയിച്ച ലീഗൽ പ്രശ്നങ്ങൾ പരിഗണിച്ചില്ലെന്നും തനിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടുവെന്നും ഹർജിയിൽ ആരോപിച്ചു. മൂത്ത മകന്റെയും പാർട്ടിയുടെയും സ്വാധീനത്തിന് വഴങ്ങിയാണ് മൃതദേഹം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും ആരോപിച്ചു.