India

500 രൂപ മോഷ്ടിച്ചെന്ന് സംശയം; പത്ത് വയസുകാരനെ പിതാവ് അടിച്ചുകൊന്നു

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പണം മോഷ്ടിച്ചെന്ന് സംശയിച്ച് പത്തുവയസുകാരനെ പിതാവ് അടിച്ചുകൊന്നു. ഗാസിയാബാദിലെ ത്യോദി ഗ്രാമവാസിയായ ആദ് (10) ആണ് മരിച്ചത്.

വീട്ടില്‍ സൂക്ഷിച്ച അഞ്ഞൂറ് രൂപ കാണാതായതിന് പിന്നാലെ ലോഹംകൊണ്ട് നിര്‍മിച്ച പൈപ്പുപയോഗിച്ച് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. കൽക്കരി സ്റ്റൗ കത്തിക്കാൻ ഉപയോഗിക്കുന്ന ലോഹ പൈപ്പ് ഉപയോഗിച്ച് നൗഷാദ് കുട്ടിയെ നിരവധി തവണ അടിച്ചു. ഒടുവിൽ തലയ്ക്കേറ്റ ശക്തമായ അടിയാണ് കുട്ടിയുടെ മരണ കാരണമായതെന്ന് കരുതപ്പെടുന്നു. സംഭവത്തില്‍ പിതാവ് നൗഷാദിനേയും രണ്ടാനമ്മയായ റസിയയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആദിന്റെ മറ്റ് ബന്ധുക്കൾ നൽകിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗാസിയാബാദ് അസിസ്റ്റന്റ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറ‌ഞ്ഞു. നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. പലപ്പോഴും അറിയാത്ത കാര്യങ്ങൾക്ക് പോലും കുട്ടിയ്ക്ക് മർദനമേറ്റിരുന്നു എന്നാണ് അയൽക്കാരുടെ മൊഴി. ദമ്പതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാസിയാബാദ് അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.