India

മകളെ ഉപദ്രവിച്ച മരുമകനെ ഓടുന്ന ബസിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ദമ്പതിമാർ അറസ്റ്റിൽ

മുംബൈ: മകളെ നിരന്തരം ഉപദ്രവിച്ചതിന് മരുമകനെ ഓടുന്ന ബസിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ദമ്പതികൾ. മഹാരാഷ്ട്രയിലാണ് സംഭവം. മകളുടെ ഭർത്താവായ സന്ദീപ് ഷിര്ഡ​ഗാവെ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോലാപൂർ സ്വദേശികളായ ഹനുമന്തപ്പ കാലെ (48). ഭാ​ര്യ ​ഗൗരവ കാലെ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോലാപൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ സന്ദീപിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

ശ്വാസംമുട്ടിയാണ് യുവാവ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ പോലീസിന് സംശയം ബലപ്പെട്ടു. ഇതിനിടെ യുവാവിന്റെ സമീപത്തുനിന്ന് കണ്ടെടുത്ത ബാഗില്‍ ചില രേഖകളും ഭാര്യയുടെ ഫോണ്‍ നമ്പരും ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഭാര്യയെ ഫോണില്‍ വിളിച്ചു. തന്റെ മാതാപിതാക്കള്‍ക്കൊപ്പം സന്ദീപ് കഴിഞ്ഞദിവസം ബസില്‍ യാത്രതിരിച്ചെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു ഭാര്യയുടെ മൊഴി. പിന്നാലെ ബസ് സ്റ്റാന്‍ഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെ ഒരു സ്ത്രീയും പുരുഷനും സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളും ലഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ഹനുമന്തപ്പയും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

മകളെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇത് സഹിക്കവയ്യാതെയാണ് കൃത്യം നടത്തിയതെന്നുമായിരുന്നു പ്രതികളുടെ മൊഴി. ഇനിയും ഭര്‍ത്താവ് ഉപദ്രവിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഭീഷണി മുഴക്കിയിരുന്നു.

സംഭവ ദിവസം സന്ദീപ് ഭാര്യയെയും മകനെയും കാണാൻ വീട്ടിലെത്തിയിരുന്നു. തിരിച്ച് പോകാൻ സമയത്ത് ഇയാളെ ദമ്പതികൾ ചേർന്ന് ബസ് സ്റ്റോപ്പിൽ വിട്ടിരുന്നു. എന്നാ‍ൽ പിന്നീട് മദ്യപിച്ച് ലക്കുകെട്ട് സന്ദീപ് വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതോടെ ദമ്പതികൾ ബസിൽ സന്ദീപിനെയും കയറ്റി ​ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. കൃത്യം നടക്കുന്ന സമയത്ത് ഇവർ സഞ്ചരിച്ച ബസിൽ ഇവരെ കൂടാതെ മറ്റ് രണ്ടുപേർ മാത്രമാണ് ഉണ്ടായത്. ഇതോടെ ചരട് ഉപയോ​ഗിച്ച് യുവാവിന്റെ കഴുത്തിൽ മുറുക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ദമ്പതികൾ യുവിാവിനെ സ്റ്റാന്റിലെ ഭക്ഷണശാലയ്കക്ക് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.