India

മിഥുൻ ചക്രബർത്തിക്ക് ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം

ഒക്ടോബർ എട്ടിന് പുരസ്കാരം സമ്മാനിക്കും

ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ കമിഥുൻ ചക്രബർത്തിക്ക്.​ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് അവാർഡ് വിവരം എക്സിലൂടെ അറിയിച്ചത്.

മിഥുൻ ദായുടെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറ​കളെ പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യൻ സിനിമക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് ഇതിഹാസ നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹെബ് പുരസ്കാരം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

നേരത്തെ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം മിഥുൻ ചക്രബർത്തിയെ ആദരിച്ചിരുന്നു. 1976-ലാണ് മിഥുൻ ചക്രബർത്തി സിനിമാജീവിതം ആരംഭിച്ചത്. മൃഗയ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. തഹാദർ കഥ, സ്വാമി വിവേകാനന്ദൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചിരുന്നു. വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീർ ഫയൽസിലും അദ്ദേഹം അഭിനയിച്ചിരുന്നു.