Kerala

ലൈംഗിക പീഡന പരാതി: ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിയെ പുറത്താക്കി

കൊയിലാണ്ടി: ലൈംഗിക പീഡന പരാതിയെ തുടർന്ന് ബിജെപി നേതാവിനെ ചുമതലയിൽനിന്ന് പുറത്താക്കി. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി എ.വി. നിധിനിന് എതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്ന് മാറ്റിയതായി ബി.ജെ.പി അറിയിച്ചു.

അഭിഭാഷകൻ കൂടിയായ ഇയാളെ ​ഭർത്താവിന്റെ കേസുമായി ബന്ധപ്പെട്ട കാര്യത്തിന് വിളിച്ച യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നും നഗ്ന ചിത്രം ആവശ്യപ്പെട്ടു​െവന്നുമാണ് പരാതി.

മെമ്പർഷിപ്പ് ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ആയിട്ടും സെപ്റ്റംബർ 17 ന് ജില്ലയിൽ നടന്ന പ്രധാന യോഗത്തിൽ പങ്കെടുക്കുകയോ അസൗകര്യം അറിയിക്കുകയോ ചെയ്‌തില്ല, യോഗതീരുമാനങ്ങൾ അറിയിച്ചിട്ടും അത് നടപ്പിലാക്കാൻ പരിശ്രമിച്ചില്ല, പ്രധാന വാട്ട്‌സ് ആപ്പ് ഗ്രൂപുകളിൽ നിന്നും പരസ്യമായി ലെഫ്റ്റ് അടിച്ചു, കൊയിലാണ്ടി മണ്ഡലം ഒഫീഷ്യൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിന് സമാന്തരമായി ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കി, ജില്ല ഇൻചാർജ് മണ്ഡലം ഇൻചാർജിന്റെയോ മണ്ഡലം പ്രഭാരിയുടെയോ മണ്ഡലം പ്രസിഡന്റി​െന്റയോ അറിവോ സമ്മതമോ കൂടാതെ ആണ് ഈനീക്കമെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടു, തെറ്റ് തിരുത്തുവാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടും തിരുത്തുവാൻ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളും പുറത്താക്കൽ നോട്ടീസിൽ അറിയിച്ചു.