India

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 30 മാവോവാദികള്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ തുടരുന്നു

റായ്പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ 30 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 16-ന് 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതിന്‌ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ജില്ലാ അതിര്‍ത്തിയിലെ അബുജ്മദ് വനത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

‘ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇതുവരെ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ പുരോഗമിക്കുന്നതിനാല്‍ രാത്രിയില്‍ കണക്കുകള്‍ വര്‍ധിക്കും’-ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. സംഘങ്ങള്‍ ഇപ്പോഴും കാട്ടിലുണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും എസ്പി പറഞ്ഞു. ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡി.ആര്‍.ജി) സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായാണ് മാവോവാദി വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.

സംഭവ സ്ഥലത്ത് നിന്ന് ആയുധശേഖരം കണ്ടെടുത്തതായി പോലീസ് പ്രസ്താവനയില്‍ പറയുന്നു. എകെ സീരീസ് ഉള്‍പ്പെടെ നിരവധി റൈഫിളുകളും മറ്റ് ആയുധങ്ങളുമാണ് കണ്ടെടുത്തത്. എന്നാല്‍ ആയുധങ്ങളുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിയാനുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.