Kerala

വയനാട്ടിലും കണ്ണൂരിലും കനത്ത മഴ; മലമ്പുഴ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.

കണ്ണൂർ മട്ടന്നൂർ മേഖലയിൽ കനത്ത മഴയിൽ വീടുകളിലേക്ക് വെളളം കയറി. വിമാനത്താവളത്തിൽ നിന്നും വെളളം കുത്തിയൊഴുകിയാണ് കല്ലേരിക്കരയിലെ വീടുകളിലേക്ക് എത്തിയത്. ഒരു മണിക്കൂറിനിടെ 92 മില്ലി മീറ്റർ മഴയാണ് വിമാനത്താവള മേഖലയിൽ പെയ്തത്. ഉരുവച്ചാൽ ശിവപുരം റോഡിൽ കടകളിലും വെളളം കയറി.

വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അധികൃതരെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്. സ്ഥലത്തെ വാർഡ് മെമ്പർമാരുമായോ വില്ലേജ് ഓഫീസർമാരുമായോ ഡി ഇ ഒ സി കൺട്രോളുമായി ബന്ധപ്പെടാനാണ് അറിയിപ്പ്. യെല്ലോ അലർട്ട് ആയിരുന്ന ജില്ലയിൽ ഉച്ചക്ക് ശേഷമാണ് ഓറഞ്ച് അലർട്ട് പ്രഖാപിച്ചത്. കനത്ത മഴ ഇല്ലെങ്കിലും ഉച്ചയ്ക്കുശേഷം തുടർച്ചയായി പലയിടങ്ങളിലും മഴപെയ്യുന്നുണ്ട്.

മലമ്പൂഴ ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ റൂൾ കർവ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ നാളെ 07/10/2024 രാവിലെ എട്ടിന് തുറക്കുന്നതാണ്. കൂടാതെ പവർ ജനറേഷനും ആരംഭിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിലും പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. വയനാട്ടിലും മട്ടന്നൂരിലും ശക്തമായ മഴയാണ് പെയ്യുന്നത്. മണ്ണിടിച്ചിൽ മേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.