Sports

ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു; ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്

ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നിഷ്പ്രയാസം മറികടക്കുകയായിരുന്നു.

16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ 19 ബോളില്‍ നിന്ന് 29 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിംങ്‌സിന് മികച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവി 14 ബോളില്‍ നിന്ന് 29 റണ്‍സെടുത്തു. വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

സഞ്ജു സാംസൺ-അഭിഷേക് ശർമ ഓപ്പണിങ് സഖ്യം ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. ബൗണ്ടറിയും സിക്‌സറുമായി ഇരുവരും സ്‌കോറിങ് വേഗമുയർത്തി. അഭിഷേക് ശർമ ഔട്ടായശേഷം ഒത്തുചേർന്ന സഞ്ജു-സൂര്യകുമാർ യാദവ് കൂട്ടുകെട്ടും റൺറേറ്റ് ഉയർത്തി. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ-നിതീഷ് കുമാർ റെഡ്ഡി കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചു. കന്നി മത്സരം കളിച്ച നിതീഷ് കുമാർ റെഡ്ഡി 16 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മികച്ചതായില്ല. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് തകര്‍ത്തത്. 19.5 ഓവറില്‍ അരങ്ങേറ്റക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

മായങ്കിനൊപ്പം വാഷിംഗ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.