Kerala

ഹോട്ടലിൽ ഓം പ്രകാശിന്റെ ലഹരിപ്പാർട്ടി: ശ്രീലങ്കൻ സന്ദർശനം അന്വേഷിക്കും | Om Prakash’s Drug Party: Investigation Launched into His Sri Lanka Visit

കൊച്ചി: കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും സമീപകാലത്തു രഹസ്യമായി ശ്രീലങ്കയും ലക്ഷദ്വീപും സന്ദർശിച്ചെന്ന വിവരം അന്വേഷണ സംഘം പരിശോധിക്കുന്നു. ഞായറാഴ്ച പുലർച്ചെ ഹോട്ടലിൽ ഇവരെ സന്ദർശിച്ച നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. രാവിലെ 10നു മരട് പൊലീസ് സ്റ്റേഷനിൽ നേരിട്ടു ഹാജരാകാൻ ഇരുവർക്കും നോട്ടിസ് നൽകി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇവർ നടത്തിയ ഓൺലൈൻ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇവരടക്കം 20 പേർ പ്രതികളെ ഹോട്ടലിൽ സന്ദർശിച്ചതായാണു നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നു പൊലീസിനു മനസിലായത്. ഇവരുടെ രക്തസാംപിളുകൾ ലഹരി പരിശോധനയ്ക്കു വേണ്ടി അന്വേഷണ സംഘം ശേഖരിച്ചു. കഴിഞ്ഞ ദിവസം ഹോട്ടലിൽ നടത്തിയ ഫൊറൻസിക് പരിശോധനയുടെ ഫലം ലഭിക്കുന്നതോടെ എന്തെങ്കിലും രാസലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ കഴിയും. നേരത്തെ ലക്ഷദ്വീപിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി പ്രതികൾക്കുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ ഓഫിസർ പ്രതി ഷിഹാസിന്റെ സഹപാഠിയും സുഹൃത്തുമാണെന്നാണു പ്രാഥമിക വിവരം.