Kerala

തൃശൂര്‍ പൂര വിവാദം: രാഷ്ട്രീയ നേട്ടത്തിന് സംഘത്തിൻ്റെ പേര് വലിച്ചിഴക്കരുതെന്ന് ആർഎസ്എസ്; നിയമനടപടിക്കൊരുങ്ങുന്നു

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി ആര്‍എസ്എസ്. തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന പരാമര്‍ശത്തിനെതിരെയാണ് നീക്കം. നിയമസഭയില്‍ നടത്തിയ ആരോപണങ്ങളിലാണ് നടപടി.

മന്ത്രി, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും ഉത്തരകേരള പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതൃത്വം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും സ്പീക്കര്‍ എ എന്‍ ഷംസീറിനേയും കാണും. രാഷ്ട്രീയ നേട്ടത്തിനായി ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കരുതെന്നാണ് ആര്‍എസ്എസിന്റെ മുന്നറിയിപ്പ്. ആരോപണങ്ങള്‍ ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്ന് ആര്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് പി.എന്‍. ഈശ്വരന്‍ ചോദിക്കുന്നു. മന്ത്രിയും എം എല്‍ എയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ നേടാന്‍ പരസ്പരം വിഴുപ്പലക്കുന്നതിനിടയില്‍ സംഘത്തിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ്. ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.