Crime

കോഴിക്കോട് യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം; കൊലപാതകം തന്നെയെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ ഗോപി (25) ആണ് മരിച്ചത്. സംഭവത്തില്‍ ട്രെയിനിലെ കരാര്‍ ജീവനക്കാരന്‍ അനില്‍കുമാര്‍ അറസ്റ്റിലായി.

ട്രെയിനിന്റെ എ സി കോച്ചില്‍ നിന്നും അനില്‍ കുമാര്‍ ശരവണനെ തള്ളിയിട്ടെന്ന് യാത്രക്കാരി മൊഴി നല്‍കിയത് പ്രകാരമാണ് അനില്‍ കുമാറിനെതിരെ കേസെടുത്തത്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രി 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാര്‍ട്‌മെന്റിലെ വാതിലില്‍ ഇരുന്ന ആളാണ് മരിച്ചത്. സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ നീങ്ങിയ ഉടനെയാണ് അപകടം. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.