Kerala

മർദനമേറ്റ് യുവാവ് മരിച്ച സംഭവം; അയൽവാസികളായ അമ്മയും മകനും പിടിയിൽ | Young man died; Neighbors mother and son arrested

ഉപ്പുതറ: വീടിന്റെ ജനൽച്ചില്ല് നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് അയൽവാസികളുടെ മർദനമേറ്റ യുവാവ് മരിച്ചു. മാട്ടുതാവളം മുന്തിരിങ്ങാട്ട് ജനീഷ് (41) ആണു മരിച്ചത്. സംഭവത്തിൽ അയൽവാസികളായ പൂക്കൊമ്പിൽ എൽസമ്മ (48), മകൻ ബിബിൻ (21) എന്നിവർ അറസ്റ്റിലായി. ഇരുകുടുംബങ്ങളും തമ്മിൽ മുൻപും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വ്യാഴാഴ്ച എൽസമ്മയുടെ വീട്ടിലെത്തിയ ജനീഷ് ജനൽച്ചില്ല് നശിപ്പിച്ചെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ എ‍ൽസമ്മയും ബിബിനും ജനീഷിന്റെ വീട്ടിലെത്തി.

തർക്കത്തിനിടെ ഇരുവരും ചേർന്നു ജനീഷിനെ മർദിച്ചെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റു ബോധരഹിതനായ ജനീഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അർധരാത്രിയോടെ മരിച്ചു. പൊലീസ് കേസെടുത്തതോടെ എൽസമ്മയും ബിബിനും കീഴടങ്ങുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു. ജനീഷിന്റെ സംസ്‌കാരം നടത്തി. പിതാവ്: ജോസ്. അമ്മ: ഏലിയാമ്മ. സഹോദരങ്ങൾ: അനീഷ്, ജെമിനി.